ക്രിസ്തുവും നബിയും ടിപ്പുവും പാഠഭാഗത്തിന് പുറത്ത്; കര്‍ണാടകയില്‍ വിവാദം

By Web TeamFirst Published Jul 29, 2020, 7:42 AM IST
Highlights

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അധ്യായന ദിവസങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ പുനക്രമീകരിച്ചത്. എന്നാല്‍, ബിജെപി സർക്കാർ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്നാണ് പ്രതിപക്ഷ വിമർശനം

ബെംഗളൂരു: കർണാടകത്തില്‍ സംസ്ഥാന സിലബസില്‍നിന്ന് ടിപ്പു സുല്‍ത്താനെയും യേശു ക്രിസ്തുവിനെയും മുഹമ്മദ് നബിയെയും ഒഴിവാക്കിയത് വിവാദമാകുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അധ്യായന ദിവസങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ പുനക്രമീകരിച്ചത്. എന്നാല്‍, ബിജെപി സർക്കാർ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്നാണ് പ്രതിപക്ഷ വിമർശനം.

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന സിലബസിലെ പാഠഭാഗങ്ങളില്‍ 30 ശതമാനം വെട്ടിച്ചുരുക്കി സെപ്റ്റംബറില്‍ ക്ലാസുകൾ തുടങ്ങാനാണ് കർണാടക സർക്കാരിന്റെ ആലോചന. ഇതിന്‍റെ ഭാഗമായി ഒഴിവാക്കാനായി തെരഞ്ഞെടുത്ത പാഠഭാഗങ്ങളാണ് ഇപ്പോൾ പുതിയ വിവാദത്തിന് കാരണമായത്.

അഞ്ച്, പത്ത് ക്ലാസുകളിലെ പാഠഭാഗങ്ങളില്‍നിന്ന് ടിപ്പുസുല്‍ത്താന്‍, ഹൈദരലി, മൈസൂരുവിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ എന്നീ വിഷയങ്ങളാണ് ഒഴിവാക്കിയത്. ഏഴാം ക്ലാസുകാർക്കായുള്ള ഭരണഘടനയെകുറിച്ചുള്ള പാഠഭാഗങ്ങളും, ആറാം ക്ലാസുകാർക്കുള്ള പാഠങ്ങളില്‍ യേശുക്രിസ്തു, പ്രവാചകന്‍ മുഹമ്മദ് നബി എന്നിവരെ കുറിച്ചുള്ള ഭാഗങ്ങളും ഒഴിവാക്കിയവയില്‍ ഉൾപ്പെടുന്നു. ഈ ഭാഗങ്ങൾ പഠിപ്പിക്കാന്‍ പ്രത്യേക ക്ലാസുകളുണ്ടാകില്ലെന്നും അസൈന്‍മെന്‍റുകൾ നല്‍കുമെന്നുമാണ് അധികൃതർ പറയുന്നത്.

ചരിത്രത്തെ വളച്ചൊടിക്കാനുള്ള ബിജെപി സർക്കാറിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇതെല്ലാമെന്നാണ് പ്രതിപക്ഷ വിമ‍ർശനം. എന്നാല്‍ ടെക്സ്റ്റ്ബുക് കമ്മറ്റിയും അധ്യാപകരും ചേർന്നാണ് പാഠഭാഗങ്ങൾ പുനക്രമീകരിച്ചതെന്നാണ് അധികൃതരുടെ മറുപടി. 2020-2021 അധ്യായനവർഷത്തേക്ക് മാത്രമാണ് ഈ ക്രമീകരണമെന്നും വിദ്യാഭ്യാസ വകുപ്പധികൃതർ പ്രതികരിച്ചു. നേരത്തെ, ടിപ്പുസുല്‍ത്താനുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളെല്ലാം ഒഴിവാക്കാനുള്ള കർണാടക എംഎല്‍എയുടെ ആവശ്യം വിദഗ്ധ സമിതി പരിശോധിച്ച് തള്ളിയിരുന്നു. 

click me!