
ശ്രീകാകുളം: ആന്ധ്രാപ്രദേശ് കടൽത്തീരത്ത് സ്വർണനിറമുള്ള രഥം ഒഴുകിയെത്തി. അസാനി (Asani cyclone) ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് രഥം ശ്രീകാകുളം ജില്ലയിലെ സുന്നാപ്പള്ളി തുറമുഖത്തിനടുത്താണ് രഥം തീരത്തടിഞ്ഞതെന്നാണ് നിഗമനം. ഏതെങ്കിലും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യത്തുനിന്നാകാം രഥം തീരത്തെത്തിയതെന്ന് സംശയിക്കുന്നു. പ്രദേശവാസികളും മത്സ്യതൊഴിലാളികളുമാണ് രഥം കണ്ടെത്തിയത്. വടം ഉപയോഗിച്ച് തീരത്തേക്ക് രഥം അടുപ്പിച്ചു. രഥം തീരത്തേക്ക് വടംകെട്ടി വലിച്ച് കയറ്റുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രഥം തീരത്തടിഞ്ഞ സംഭവം ഇന്റലിജന്‍സ് വിഭാഗത്തെ അറിയിച്ചെന്നും അന്വേഷിക്കുമെന്നും നൗപാഡ എസ്‌ഐ പറഞ്ഞു. മറ്റേതെങ്കിലും രാജ്യത്ത് നിന്ന് ഒഴുകിയെത്താനാണ് സാധ്യതയെന്നും അതുകൊണ്ടു തന്നെ വിവരം ഉന്നത അധികൃതരെ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ കനത്ത മഴ തുടരുകയാണ്. വീടിന് മുകളിലേക്ക് മരണം വീണ് ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. മച്ച്ലി തീരത്തിന് സമീപമാണ് വീടിന് മുകളിലേക്ക് മരം വീണ് ഒരു സ്ത്രീ അടക്കം രണ്ട് പേര്‍ മരിച്ചത്. ഒഴുക്കില്‍പ്പെട്ട് മത്സ്യത്തൊഴിലാളികള്‍ അടക്കം ഏഴ് പേരെ കാണാതായി. ആന്ധ്രയില്‍ ഏഴ് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നിരവധി വിമാന സര്‍വ്വീസുകളും ട്രെയിനുകളും റദ്ദാക്കി.
അതീതീവ്ര ചുഴലിക്കാറ്റില്‍ നിന്ന് തീവ്ര ചുഴലിക്കാറ്റായി അസാനിയുടെ ശക്തികുറഞ്ഞെങ്കിലും തീരമേഖലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ആന്ധ്രയുടെ വടക്കന്‍ തീരമേഖലയിലും കൃഷ്ണ ഗുണ്ടൂര്‍ ഗോദാവരി ജില്ലകളിലുമാണ് മഴ ശക്തമായിരിക്കുന്നത്. മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. റാണിപേട്ട് നദിയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേരെ കാണാതായി. ഗന്‍ജം തുറമുഖത്തോട് ചേര്‍ന്ന് 11 മത്സ്യതൊഴിലാളികളുണ്ടായിരുന്ന വള്ളം മറിഞ്ഞു. 7 പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷിച്ചു. കാണാതായ പോയ 4 മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
വിശാഖപട്ടണം വിജയവാഡ വിമനാത്താവളങ്ങള്‍ തല്‍ക്കാലത്തേക്ക് അടച്ചു. ഹൈദരാബാദ് ചെന്നൈ ബെംഗ്ലൂരു വിമാനത്താവളങ്ങളില്‍ നിന്നും ചില ആഭ്യന്തര സര്‍വ്വീസുകള്‍ റദ്ദാക്കി.ഒഡീഷ പശ്ചിമബംഗാള്‍ തീരങ്ങളിലും കനത്ത മഴയുണ്ട്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ആന്ധ്ര ഭുവനേശ്വര്‍ റൂട്ടിലൂടെയുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കി. വിശാഖപട്ടണം തുറമുഖം തല്‍ക്കാലത്തേക്ക് അടച്ചു. വരും മണിക്കൂറുകളില്‍ അസാനി കൂടുതല്‍ ദുര്‍ബലമായി തീവ്രന്യൂനമര്‍ദ്ദമാകും. ആന്ധ്ര തീരത്ത് നിന്ന് ദിശ മാറി യാനം കാക്കിനട വിശാഖപട്ടണം തീരം വഴി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വരും മണിക്കൂറുകളില്‍ പ്രവേശിക്കും. ദേശീയ ദുരന്ത നിവാരണ സേനയുടെയും നാവികസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. ആന്ധ്രയില്‍ 7 ജില്ലകളിലായി 454 ക്യാമ്പുകള്‍ തുറന്നു.തമിഴ്നാട് പുതുച്ചേരി കര്‍ണാടക തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam