കുടിവെള്ള ക്ഷാമം രൂക്ഷമായ ആമ്പത്തൂര്‍, വില്ലിവാക്കം, അശോക് നഗര്‍, താമ്പരം, ടി നഗർ, തൈനാപേട്ട്, നന്ദനം വടപളനി, റോയപ്പേട്ട ഉള്‍പ്പടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴ റിപ്പോർട്ട് ചെയ്തു.
ചെന്നൈ: ജലക്ഷാമം മൂലം ദുരിതം പേറുന്ന ചെന്നൈ നിവാസികള്‍ക്ക് ആശ്വാസമായി നഗരത്തില്‍ മഴ പെയ്തു. കുടിവെള്ള ക്ഷാമം രൂക്ഷമായ ആമ്പത്തൂര്‍, വില്ലിവാക്കം, അശോക് നഗര്‍, താമ്പരം, ടി നഗർ, തൈനാപേട്ട്, നന്ദനം വടപളനി, റോയപ്പേട്ട ഉള്‍പ്പടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴ റിപ്പോർട്ട് ചെയ്തു. ശക്തമായ മഴ മൂലം നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
ചൊവാഴ്ച്ച വൈകുന്നേരം അഞ്ചരയോടെ 9.5 മില്ലി മീറ്റർ അളവിലാണ് മഴ ലഭിച്ചതെന്ന് നുങ്കപക്കം കലാവസ്ഥ നിരീക്ഷണകേന്ദ്രം റിപ്പോർട്ട് ചെയ്തു. എന്നാല്‍ സംസ്ഥാനത്തെ ഉൾഗ്രാമങ്ങളിൽ പെയ്ത മഴയുടെ അളവ് വളരെ കുറവായിരുന്നു. അതേസമയം, വരള്‍ച്ച നേരിടാന്‍ കടല്‍ വെള്ളം ശുദ്ധീകരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദിവസേന 150 മില്ല്യണ്‍ ലിറ്റര്‍ കടല്‍വെള്ളം ശുദ്ധീകരിക്കും.ഡീസാലിനേഷന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ യുഎഇ ആസ്ഥാനമായ കമ്പനിയുമായി 1700 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടു.