ദുരിതാശ്വാസ നിധിയിലേക്ക് വ്യവസായികള്‍ നല്‍കിയ പണം തിരികെ വേണം: പ്രധാനമന്ത്രിയോട് ഛത്തീസ്ഗഡ് മുഖ്യന്‍

By Web TeamFirst Published May 15, 2020, 10:29 PM IST
Highlights

സംസ്ഥാനത്തെ വ്യവസായികള്‍ ഈ ഫണ്ടിലേക്ക് നല്‍കിയ സംഭാവനയുടെ വിവരങ്ങള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആ പണം ഛത്തീസ്ഗഡിന്‍റേതാണ്. ആ പണം സംസ്ഥാനത്തിന് നല്‍കണം. അത് എങ്ങനെ ചെലവിടണമെന്ന് സംസ്ഥാനം തീരുമാനിക്കാമെന്നും ഭൂപേഷ് ബാഗല്‍

ദില്ലി: സംസ്ഥാനത്തെ വ്യവസായികള്‍ സാമൂഹ്യ പ്രതിബദ്ധതയുടെ പേരില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ പണം ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. ആ പണം സംസ്ഥാനത്തെ ജനങ്ങളുടേതാണെന്ന് ഭൂപേഷ് ബാഗല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന സംഭാവനകളേക്കുറിച്ച് അറിയാന്‍ രാജ്യത്തിന് അവകാശമുണ്ട്. അതില്‍ ഒളിച്ച് വയ്ക്കാന്‍ ഒന്നുമില്ലെന്നും ഭൂപേഷ് ബാഗല്‍ പിടിഐയുമായി നടത്തിയ സംഭാഷണത്തില്‍ വിശദമാക്കി. 

സംസ്ഥാനത്തെ വ്യവസായികള്‍ ഈ ഫണ്ടിലേക്ക് നല്‍കിയ സംഭാവനയുടെ വിവരങ്ങള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആ പണം ഛത്തീസ്ഗഡിന്‍റേതാണ്. ആ പണം സംസ്ഥാനത്തിന് നല്‍കണം. അത് എങ്ങനെ ചെലവിടണമെന്ന് സംസ്ഥാനം തീരുമാനിക്കാമെന്നും ഭൂപേഷ് ബാഗല്‍ പറയുന്നു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 56.4 കോടി രൂപയാണ് മാര്‍ച്ച് 24 മുതല്‍ മെയ് 7 വരെ ലഭിച്ചിരിക്കുന്നതെന്ന് ഭൂപേഷ് ബാഗല്‍ വിശദമാക്കി. വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പൌരന്മാന്‍ എന്നിവരുടെ സംഭാവനയാണ് ഇതെന്നും ഭൂപേഷ് ബാഗല്‍ വിശദമാക്കി. 3100 കോടി രൂപ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബുധനാഴ്ചയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രഖ്യാപിച്ചത്. നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി ഓഡിറ്റിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

click me!