മഹാമാരിക്കിടെ രാജ്യത്ത് ഒരാള്‍ പോലും പട്ടിണി കിടന്നിട്ടില്ല: കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍

By Web TeamFirst Published May 15, 2020, 9:21 PM IST
Highlights

ഒരൊറ്റയാള്‍ പോലും കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ പട്ടിണി കിടന്നിട്ടില്ലെന്ന് റെയില്‍വേ മന്ത്രി. അത് കേന്ദ്രത്തിന്‍റെയോ സംസ്ഥാന സര്‍ക്കാരുകളുടേയോ മാത്രം പരിശ്രമ ഫലമല്ല 1300 കോടി ഇന്ത്യക്കാരുടെ ശ്രമഫലമാണെന്ന് പിയൂഷ് ഗോയല്‍

ദില്ലി: കൊറോണ വൈറസ് മഹാമാരിക്കിടയിലും ഒരാള്‍ പോലും പട്ടിണി കിടന്നില്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. കുടിയേറ്റ തൊഴിലാളികളെ പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് ഉപയോഗിച്ച് അവരുടെ ജന്മനാടുകളിലേക്ക് എത്തിച്ച് കയ്യടി വാങ്ങിയ റെയില്‍വേ മന്ത്രിയുടേതാണ് പ്രതികരണം. ഒരൊറ്റയാള്‍ പോലും കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ പട്ടിണി കിടന്നിട്ടില്ലെന്ന് ടൈംസുമായി നടത്തിയ സംഭാഷണത്തില്‍ പിയൂഷ് ഗോയല്‍ വ്യക്തമാക്കി, 

അത് കേന്ദ്രത്തിന്‍റെയോ സംസ്ഥാന സര്‍ക്കാരുകളുടേയോ മാത്രം പരിശ്രമ ഫലമല്ല 1300 കോടി ഇന്ത്യക്കാരുടെ ശ്രമഫലമാണെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യ രാജ്യത്തെ ആളുകളുടെ കാര്യം മാത്രമല്ല ചെയ്തത് മറിച്ച് വിദേശ രാജ്യങ്ങളെയും മഹാമാരി ഘട്ടത്തില്‍ സഹായിച്ചു. 120 രാജ്യങ്ങള്‍ക്കാണ് ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സഹായം ലഭിച്ചത്. ഇത്തരത്തിലുള്ള വിഷമ ഘട്ടങ്ങളില്‍ രാജ്യത്തിന്‍റെ സേവനം ഇനിയുമുണ്ടാകും.

ലോകം മുഴുവന്‍ ഒരു കുടുംബമായി കണ്ടായിരുന്നു ഇന്ത്യയുടെ സേവനമെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കി. നിബന്ധനകളൊന്നും കൂടാതെയായിരുന്നു ഇന്ത്യയുടെ ആരോഗ്യ മേഖലയിലെ സേവനങ്ങള്‍. 43 രാജ്യങ്ങള്‍ ഇത് വലിയ കാര്യമായാണ് കരുതിയിട്ടുള്ളത്.  നമ്മുടെ ആരോഗ്യ വിദഗ്ധര്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ മറ്റ് രാജ്യങ്ങളെ സഹായിക്കുന്നത് തുടരുകയാണെന്നും പിയൂഷ് ഗോയല്‍ ടൈംസിനോട് വ്യക്തമാക്കി. 

click me!