
ബീജാപൂര്‍: ഛത്തീസ്ഗഡിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യൂ. ബീജാപൂരിലെ ഏറ്റുമുട്ടലിലാണ് ജവാന്‍ കൊല്ലപ്പെട്ടത്. മറ്റൊരു ജവാന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായാണ് വിവരം.
ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 27 മാവോയിസ്റ്റുകളെയും തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് എകെ-47 ഉള്‍പ്പെടെയുള്ള നിരവധി ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. സര്‍ക്കാര്‍ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് തലവന്‍ ബസവരാജ് ഉള്‍പ്പെടെയുള്ള പിടികിട്ടാപ്പുള്ളികളെയാണ് വധിച്ചത്. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റു സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ കൊല്ലപ്പെടുന്നത് ചരിത്രത്തിൽ ആദ്യമാണ്. ബസവരാജു എന്നറിയപ്പെടുന്ന നമ്പല കേശവറാവു ആന്ധ്ര ശ്രീകാകുളം സ്വദേശിയാണ്. എൻ ഐ എയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലെ പ്രമുഖനാണ് മരിച്ചത്. മാവോയിസ്റ്റ് പാർട്ടി ഘടനയിലെ ഏറ്റവും മുതിർന്ന കമാൻഡറായ ബസവരാജു സുരക്ഷാസേനയ്ക്കും സാധാരണക്കാർക്കും നേരെ നടത്തിയ നിരവധി ആക്രമണങ്ങളിലൂടെയാണ് സംഘടന തലപ്പത്തേക്ക് ഉയർന്നത്.
2018ൽ സിപിഐ മാവോയിസ്റ്റിൻറെ ജനറൽ സെക്രട്ടറിയായി. 2010 ൽ 74 സി ആർ പി എഫ് ജവാന്മാരുടെ ജീവനെടുത്ത ആക്രമണത്തിന്റെ സൂത്രധാരനും തലവനും ബസവരാജു ആയിരുന്നു. 2019 ൽ 15 കമാൻഡോകൾ വീരമൃത്യു വരിച്ച മറ്റൊരു ആക്രമണത്തിന്റെ സൂത്രധാരനും ബസവരാജു ആയിരുന്നു. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ബസവരാജു കൊല്ലപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്നലെ സ്ഥിരീകരിച്ചു. ബസവ രാജുവിനു പുറമെ 27 മാവോയിസ്റ്റുകളെയാണ് ഇന്ന് നടന്ന ഏറ്റുമുട്ടലിൽ സുരക്ഷ സേന വധിച്ചത്. ഇവരുടെ പക്കൽ നിന്ന് വൻ ആയുധശേഖരവും കണ്ടെടുത്തു.
രഹസ്യ വിവരത്തെത്തുടർന്ന് മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിലിന് ഇറങ്ങിയ ഡിസ്ട്രിക്ട് റിസർവ് ഗാർഡ് ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. 2026 മാർച്ച് 31 ഓടെ രാജ്യത്തുനിന്ന് മാവോയിസത്തെ തുടച്ചുനീക്കുമെന്ന് അമിത് ഷാ ആവർത്തിച്ചു. ഛത്തീസ്ഗഡിലും തെലങ്കാനയിലും മഹാരാഷ്ട്രയിലുമായി നടത്തിയ ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റിൽ 54 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തു എന്നും അമിത് ഷാ വ്യക്തമാക്കി. 84 മാവോയിസ്റ്റുകൾ കീഴടങ്ങി. സുരക്ഷസേനയുടെ വലിയ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി കുറിച്ചു. മാവോയിസത്തിന്റെ ഭീഷണി ഇല്ലാതാക്കി ജനങ്ങൾക്ക് സമാധാനവും പുരോഗതിയും നിറഞ്ഞ ജീവിതം ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam