
മുംബൈ: ഇന്ത്യയില്‍ നിന്ന് ചൈന അരി ഇറക്കുമതി ചെയ്യുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്യുന്നത്. ചൈനയില്‍ വിതരണം കര്‍ശനമാക്കിയതും ഇന്ത്യയില്‍ വില കുറഞ്ഞതുമാണ് ഇറക്കുമതിക്ക് കാരണം. ടണ്ണിന് 300 ഡോളര്‍ വിലയില്‍ ഒരു ലക്ഷം ടണ്‍ അരിയാണ് ആദ്യഘട്ടത്തില്‍ ചൈന ഇന്ത്യയില്‍ നിന്ന് വാങ്ങുന്നത്.
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അരി ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയും. എന്നാല്‍, ഇന്ത്യയില്‍ നിന്ന് ചൈന അരി വാങ്ങിയിരുന്നില്ല. ഗുണനിലവാര പ്രശ്‌നം കാരണമാണ് ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ഒഴിവാക്കിയുരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 40 ലക്ഷം ടണ്‍ അരിയാണ് ചൈന ഒരു വര്‍ഷം ഇറക്കുമതി ചെയ്യുന്നത്. ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കെയാണ് ഇന്ത്യയില്‍ നിന്ന് അരി വാങ്ങാനുള്ള ചൈനയുടെ തീരുമാനമെന്നതും ശ്രദ്ധേയം.
ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ചൈന അരി വാങ്ങുന്നത്. ഇന്ത്യന്‍ അരിയുടെ ഗുണനിലവാരം മെച്ചപ്പെട്ടതിനാല്‍ അടുത്ത വര്‍ഷം കയറ്റുമതി വര്‍ധിക്കുമെന്ന് റൈസ് എക്‌സപോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിവി കൃഷ്ണറാവു പറഞ്ഞു. തായ്‌ലന്‍ഡ്, വിയറ്റ്‌നാം, മ്യാന്മര്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ചൈന പതിവായി അരി ഇറക്കുമതി ചെയ്തിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam