ഷില്ലോംഗ്: കേന്ദ്രം തങ്ങളുടെ അഭിമാന പ്രഖ്യാപനമായി അവതരിപ്പിച്ച പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മേഘാലയയിലും പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി. മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ വാഹനം തടഞ്ഞു.
മേഘാലയയിൽ തുടരുന്ന പ്രതിഷേധത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അതിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ഒരു എംഎൽഎ രംഗത്ത് വന്നു.
ഇവിടെ നിന്നുള്ള വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ തടസ്സപ്പെട്ടു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതോടെയാണിത്. ത്രിപുരയിൽ വിവിധ സംഘടനാ നേതാക്കൾ പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു.
കനത്ത പ്രതിഷേധം തുടരുന്ന അസമിൽ മൂന്ന് പേര്‍ പൊലീസ് വെടിവയ്പ്പിൽ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ അടുത്ത രണ്ട് ദിവസത്തേക്ക് കൂടി ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.