
ദില്ലി: പൗരത്വഭേദഗതി നിയമത്തിനെതിരെ ദില്ലിയില്‍ പ്രതിഷേധം തുടരുന്നു. ജാമിയ വിദ്യാർത്ഥികളുടെ സമരം ഇന്ന് പതിനെട്ടാം ദിവസത്തിലെത്തി. ഇന്നലെ യുപി ഭവൻ ഉപരോധിക്കാൻ എത്തിയ വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് ഇന്ന് കാമ്പസിനു മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധം തുടരും. കാമ്പസിൽ നടന്ന പൊലീസ് നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, മാനവവിഭവശേഷി മന്ത്രി എന്നിവർക്ക് ഭീമ ഹർജി നൽകാൻ സമരസമിതി തീരുമാനിച്ചു. അടുത്ത മാസം 12 ന് ദില്ലി രാംലീലാ മൈതാനത്ത് രണ്ട് ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള പ്രതിഷേധ പരിപാടി നടത്താനും സമരസമിതി പദ്ധതിയിടുന്നുണ്ട്. അതെ സമയം ഷെഹീൻ ബാഗിലും സീലംപൂരിലും ഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ തുടരും.
ദരിയാഗഞ്ചിൽ നടന്ന പ്രതിഷേധത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ഒമ്പത് പേരുടെ ജാമ്യാപേക്ഷയിന്മേൽ ഇന്ന് ഡൽഹി കോടതി വിധി പറയും. വാദത്തിനിടെ ജാമ്യാപേക്ഷയെ ഡൽഹി പൊലീസ് ശക്തമായി എതിർത്തിരുന്നു. പൊലീസ് നിരവധി പേരെ കസ്റ്റഡിയിൽ എടുത്തെന്നും ഇതിൽ അക്രമത്തിൽ പങ്കില്ലാത്തവരെ അറസ്റ്റ് ചെയ്‌തെന്നുമാണ് ഹർജിക്കാരുടെ വാദം. അതേസമയം അക്രമത്തിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് നിലപാട്. അഡിഷണൽ സെഷൻസ് ജഡ്ജി സതീഷ് കുമാറാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത്. നേരത്തെ മജിസ്റ്റീരിയൽ കോടതി 15 പേരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam