ഛത്തീസ്ഗഡിൽ വ്യവസായിയുടെ പരാതിയെ തുടർന്ന് വനിതാ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ കൽപ്പന വർമ്മയെ സസ്പെൻഡ് ചെയ്തു. രണ്ട് കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയിൽ, മൊഴിയും വാട്സ് ആപ്പ് ചാറ്റും തമ്മിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. 

ദില്ലി: ഛത്തീസ്ഗഡിൽ വ്യവസായിയുടെ ആരോപണത്തെ തുടർന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു. സ്ഥാനം ദുരുപയോഗം ചെയ്ത് സാമ്പത്തിക നഷ്ടം വരുത്തിയെന്നാരോപിച്ച് വ്യവസായി പരാതിയുമായി രം​ഗത്തെത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് ഉദ്യോ​ഗസ്ഥ കൽപ്പന വർമ്മയെ സസ്പെൻഡ് ചെയ്തത്. ഡിസംബർ 16 ന്, വ്യവസായി ദീപക് ടോണ്ടൻ ദന്തേവാഡ ഡിഎസ്പി കൽപ്പന വർമ്മയ്‌ക്കെതിരെ ഛത്തീസ്ഗഢ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അരുൺ ദേവ് ഗൗതമിന് രേഖാമൂലം പരാതി നൽകി.

ഡിഎസ്പി വർമ്മയുമായും അവരുടെ പിതാവുമായും സഹോദരനുമായും അഞ്ച് വർഷമായി തനിക്ക് പരിചയമുണ്ടെന്നും, ഡിഎസ്പി അവരുടെ സ്വാധീനം ഉപയോഗിച്ച് രണ്ട് കോടി രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിയെന്നും ടോണ്ടൻ പരാതിയിൽ ആരോപിച്ചു.

പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉദ്യോഗസ്ഥ എന്ന നിലയിൽ അവരുടെ പെരുമാറ്റം സിവിൽ സർവീസിന് യോജിച്ചതല്ലാത്തതിനാൽ സസ്പെൻഡ് ചെയ്തുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ദന്തേവാഡ ജില്ലയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കൽപന വർമ്മയ്‌ക്കെതിരെ ലഭിച്ച പരാതിയെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ, സാമ്പത്തിക ഇടപാടുകൾ, അന്വേഷണത്തിനിടെ നൽകിയ പ്രസ്താവനകളും വാട്ട്‌സ്ആപ്പ് ചാറ്റ് വസ്തുതകളും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ, ഡ്യൂട്ടിക്കിടെ നിയമവിരുദ്ധമായ സാമ്പത്തിക നേട്ടങ്ങൾ, പദവി ദുരുപയോഗം ചെയ്യൽ, ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദനം എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെന്നും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു.

സസ്‌പെൻഷൻ കാലയളവിൽ, അവരുടെ ആസ്ഥാനം നവ റായ്പൂരിലെ അടൽ നഗറിലെ പൊലീസ് ആസ്ഥാനമായിരിക്കും. സസ്‌പെൻഷൻ കാലയളവിൽ, നിയമങ്ങൾ അനുസരിച്ച് അവർക്ക് അലവൻസ് ലഭിക്കുമെന്നും അറിയിച്ചു.