
ദില്ലി: വനിതകൾക്ക് 50 ശതമാനം സംവരണം അവകാശമാണെന്നും സുപ്രീം കോടതിയിലും മറ്റ് കോടതികളിലും ഈ ലക്ഷ്യം കൈവരിക്കാനാകണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ആ നേട്ടം കൈവരിക്കുന്ന ദിവസം ഇവിടെ ഇല്ലെങ്കിലും താൻ സന്തോഷവാനായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കീഴ്ക്കോടതിയിൽ നാല്പത് ശതമാനത്തിൽ താഴെയാണ് വനിത ജഡ്ജിമാരുടെ എണ്ണം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇത് 11 ശതമാനത്തിൽ താഴെയാണ്. രാജ്യത്തെ ലോ സ്കൂളുകളിലെ വനിതാസംവരണത്തെ ശക്തമായി പിന്തുണയ്ക്കുന്നു. കൂടുതൽ സ്ത്രീകൾ നിയമരംഗത്തേക്ക് കടന്നു വരുമെന്നും 50% കൈവരിക്കാനാകും എന്നും പ്രതീക്ഷിക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സുപ്രീം കോടതി ജഡ്ജിമാരെ ആദരിക്കുന്നതിനായി വനിതാ അഭിഭാഷകർ സംഘടിപ്പിച്ച പരിപാടിയിലാണ് എൻ വി രമണയുടെ പ്രതികരണം. ദസറ അവധിക്കുശേഷം നേരിട്ട് വാദം കേൾക്കുന്നത് ആരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നു. കോടതികൾ തുറക്കുന്നതിൽ തനിക്ക് പ്രശ്നമില്ല. പലകാരണങ്ങൾകൊണ്ടും മുതിർന്ന ജഡ്ജിമാർ ഉൾപ്പെടെയുള്ളവർക്ക് കോടതിയിൽ നേരിട്ട് എത്തുന്നതിൽ താൽപര്യമില്ല. ജഡ്ജിമാർക്ക് ഇക്കാര്യത്തിൽ പ്രശ്നങ്ങളില്ല. പ്രശ്നം ഉള്ളത് അഭിഭാഷകർക്കും ക്ലർക്ക്മാർക്കുമാണ് എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പെൺമക്കളുടെ ദിനത്തിൽ എല്ലാവർക്കും ചീഫ് ജസ്റ്റിസ് ആശംസകൾ നേർന്നു. അമേരിക്കൻ ആഘോഷം ആണെങ്കിലും ലോകത്തെ ചില നല്ല കാര്യങ്ങളും ആഘോഷിക്കാറുണ്ടല്ലോയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam