
അഹമ്മാദാബാദ്: മലയാളി ന്യായാധിപൻ ജസ്റ്റിസ് നിഖിൽ കരിയേലിനെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് ഇന്നും പ്രതിഷേധം തുടർന്ന് ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷകർ. അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതിനാൽ ഗുജറാത്ത് ഹൈക്കോടതിയിലെ കോടതി മുറികളെല്ലാം ഇന്ന് വിജനമായി.പ്രതിസന്ധി തുടരവേ അഭിഭാഷക പ്രതിനിധികളുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നാളെ രാവിലെ കൂടിക്കാഴ്ച നടത്തും
ഇന്നലെ തുടങ്ങിയ അസാധാരണ പ്രതിഷേധത്തിന്‍റെ തുടർച്ച ഇന്നും. രാവിലെ കോടതി മുറികളിലൊന്നും അഭിഭാഷകരെത്തിയില്ല. ഗുജറാത്ത് ഹൈക്കോടതിയുടെ വളപ്പിൽ അഭിഭാഷകർ മൗനജാഥ നടത്തി. ദില്ലിയിലേക്ക് തിരിക്കുന്ന അഭിഭാഷക സമര പ്രതിനിധികൾക്ക് നാളെ രാവിലെ ചീഫ് ജസ്റ്റിസിനെ കാണാനാവുമെന്നാണ് അറിയിപ്പ് കിട്ടിയത്. ജസ്റ്റിസ് നിഖിൽ കരിയേലിനെയും തെലങ്കാന ഹൈക്കോടതിയിലെ ജസ്റ്റിസ് അഭിഷേക് റെഡ്ഡിയെയും പാറ്റ്നാ ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റാൻ സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചത്.
ഇന്നലെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുന്നിൽ തടിച്ച് കൂടിയ 100 കണക്കിന് അഭിഭാഷകർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് പോലും ആലോചിക്കാതെയുള്ള ഈ സ്ഥലം മാറ്റം ജൂഡീഷ്യറിയുടെ കൊലപാതകമാണെന്ന് അഭിഭാഷകർ ആരോപിച്ചു. തുടർന്ന് കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം ചീഫ് ജസ്റ്റിസ് നിർത്തിവച്ചു. ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷൻ അനിശ്ചിതമായി പണിമുടക്കാനും പിന്നാലെ തീരുമാനിക്കുകയായിരുന്നു. ദില്ലിയിൽ കൊളീജിയം അംഗങ്ങളുമായും ഗുജറാത്തിൽ നിന്നുള്ള ന്യായാധിപരുമായും അഭിഭാഷക സംഘം ചർച്ച നടത്തും. കണ്ണൂരിൽ കുടുംബ വേരുകളുള്ള നിഖിൽ കരിയേൽ രണ്ട് വർഷം മുൻപാണ് ഗുജറാത്ത് ഹൈക്കോടതിയിൽ ജഡ്ജിയായി ചുമതലയേൽക്കുന്നത്.ജസ്റ്റിസ് അഭിഷേക് റെഡ്ഡിയെ സ്ഥലം മാറ്റിയതിനെതിരെ തെലങ്കാന ഹൈക്കോടതിയിലും അഭിഭാഷകർ സമരത്തിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam