തുരുമ്പെടുക്കാനുള്ളതല്ല കസ്റ്റഡി വാഹനങ്ങൾ, മഞ്ചേരിയിലെ സ്വിഫ്റ്റ് കേസിൽ സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ
കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ ഉചിത സമയത്തിനുള്ളിൽ വിട്ടുനൽകണം വാഹനങ്ങൾ നശിക്കാതെ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം സുപ്രധാന നീരീക്ഷണവുമായി സുപ്രീം കോടതി.
ദില്ലി: രാജ്യത്ത് ഉടനീളം പല കേസുകളിൽ പെട്ട് അന്വേഷണ ഏജൻസികൾ കസ്റ്റിഡിയിലെടുക്കും പിന്നീട് പൊലീസ് സ്റ്റേഷൻ പരിസരത്ത് കെട്ടികിടന്ന് നശിച്ചു പോകുകയും ചെയ്യുന്നതും നിരവധി വാഹനങ്ങളാണ്. കേരളം പോലെ ഒരു സംസ്ഥാനത്ത് ഇത് പുതിയ കഥയുമല്ല. കെട്ടികിടന്ന് നശിച്ച് പോയ വാഹനങ്ങൾ പിന്നീട് കള്ളന്മാർ കൊണ്ടുപോയ സംഭവങ്ങൾ വരെ നടന്നിട്ടുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണമാണ് പുറത്തുവന്നിരിക്കുന്നത്. കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ ഉചിത സമയത്തിനുള്ളിൽ വിട്ടുനൽകണം വാഹനങ്ങൾ നശിക്കാതെ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം എന്നതടക്കം സുപ്രധാന നീരീക്ഷണവുമായി സുപ്രീം കോടതി നടത്തിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ഇത്തരത്തിൽ നശിച്ചുപോകുന്ന വാഹനങ്ങളെ കുറിച്ച് നിരവധിയായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിയമ നടപടികൾക്ക് ശേഷം കൃത്യമായി ഇത് വിട്ടുനൽകണമെന്ന ഡിജിപി സർക്കുലറും നിലവിലുണ്ട്. എന്നാൽ പൊലീസ് സ്റ്റേഷനുകളിൽ ചെറിയ കേസുകളിൽ പോലും കുടുങ്ങി കിടക്കുന്ന വാഹനങ്ങൾ അനങ്ങാ പ്രേതങ്ങളായി മാറുകയാണ് പതിവ്.
ഏതായാലും കേരളത്തിൽ മഞ്ചേരി നിന്നുള്ള ലഹരികേസിൽ പിടികൂടിയ സ്വിഫറ്റ് കാറാണ് സുപ്രീം കോടതിയുടെ പുതിയ ചില നീരീക്ഷണങ്ങൾക്ക് കാരണം. ഈ വർഷം ജനുവരിയിലാണ് കാറിൽ സഞ്ചരിച്ചിരുന്ന വ്യക്തിയിൽ നിന്ന് പൊലീസ് ലഹരിവസ്തു പിടികൂടുന്നത്. വാഹനത്തിൽ നിന്ന് ലഹരി കൈവശം വച്ചയാളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു, ഇതോടെ വാഹനവും സാധാരണ പോലെ പൊലീസ് കസ്റ്റഡിയിലായി.
എന്നാൽ കേസിന്റെ നടപടിക്രമങ്ങൾ കഴിഞ്ഞിട്ടും വാഹന തിരികെ കിട്ടിയില്ലെന്നും അതിനാൽ എത്രയും വേഗം കാർ തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു വാഹനത്തിന്റെ ഉടമയായ സ്ത്രീ സുപ്രീം കോടതിയെ സമീപിക്കുന്നത്. നേരത്തെ വിചാരണ കോടതിയെയും ഹൈക്കോടതിയെയും ഇതുമായി ബന്ധപ്പെട്ട് സമീപിച്ചെങ്കിലും അനൂകൂല വിധി ലഭിച്ചിരുന്നില്ല, ഏതായാലും ഹർജിക്കാരിയുടെ അപേക്ഷ പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കിഷൻ കൌൾ, അഭയ് എസ് ഓകാ എന്നിവരടങ്ങിയ ബെഞ്ച് വാഹനം എത്രയും വേഗം വിട്ടുനൽകാൻ നിർദ്ദേശം നൽകി.
കൂടാതെ നടപടിക്രമങ്ങൾ തീരുന്ന കേസുകളിൽ ഉചിതമായ സമയത്ത് വാഹനം വിട്ടുനൽകണമെന്നും വാഹനങ്ങൾ നശിക്കാതെ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു. സുപ്രീംകോടതി ഉത്തരവോടെ ലഹരിക്കേസിൽ പിടികൂടിയ വാഹനങ്ങൾ വിട്ടുനൽകുന്നതിനുള്ള അപേക്ഷ പരിഗണിക്കാനുള്ള അധികാരം മജിസ്ട്രേറ്റ് കോടതികൾക്ക് ഇല്ലെന്ന് 2019 ലെ കേരള ഹൈക്കോടതി ഉത്തരവുകൾ ഇതോടെ റദ്ദാകുമെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. കേസിൽ ഹർജിക്കാരിക്കായി അഭിഭാഷകരായ മനോജ് ജോർജ്ജ്, പ്രശാന്ത് കുളമ്പിൽ, ജൂനൈസ് പടലത്ത് എന്നിവർ ഹാജരായി. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ നിഷേ രാജൻ ശങ്കർ, ആലിം അൻവർ എന്നിവർ ഹാജരായി