ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറഞ്ഞ് അഭിജിത്ത് ദീപ്കെ, 'ഞങ്ങളെ പാറ്റകൾ എന്ന് വിളിച്ചതിന് നന്ദി, അല്ലെങ്കിൽ ഇത് നടക്കില്ലായിരുന്നു'

Published : Jul 26, 2026, 02:53 AM IST
Abhijeet Dipke

Synopsis

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ, കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ 'പാറ്റ' പരാമർശത്തിൽ നിന്ന് ഉടലെടുത്ത ഈ പ്രസ്ഥാനം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രതിഷേധങ്ങൾക്കൊടുവിൽ പ്രധാന്റെ രാജിയിൽ നിർണായക പങ്കുവഹിച്ചു.

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറഞ്ഞ് കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. ജന്തർ മന്ദറിലെ സമരവേദിയിൽ പ്രസംഗിക്കവെയാണ്, ഇന്ത്യയിലെ പരമോന്നത ന്യായാധിപന്റെ വിവാദ പരാമർശത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ദീപ്കെ ഈ പ്രതികരണം നടത്തിയത്. "ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഞങ്ങളെ പാറ്റകൾ എന്ന് വിളിച്ചിരുന്നില്ലെങ്കിൽ ഞാൻ ഇന്ത്യയിലേക്ക് തിരികെ വരില്ലായിരുന്നു, ഈ വലിയ പ്രസ്ഥാനം ആരംഭിക്കുമായിരുന്നുമില്ല, അണികളെ അഭിസംബോധന ചെയ്തുകൊണ്ട് അഭിജിത്ത് ദീപ്കെ പറഞ്ഞു. മേയ് 15-ന് മുതിർന്ന അഭിഭാഷകരുടെ പദവിയുമായി ബന്ധപ്പെട്ട ഒരു സുപ്രീം കോടതി വിചാരണയ്ക്കിടെ, തൊഴിലില്ലാത്ത ചില യുവാക്കൾ പാറ്റകളെപ്പോലെയാണെന്ന് ചീഫ് ജസ്റ്റിസ് പരാമർശിച്ചതാണ് ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. എന്നാൽ പിന്നീട് താൻ വ്യാജ നിയമ ബിരുദമുള്ളവരെ ഉദ്ദേശിച്ചാണ് സംസാരിച്ചതെന്നും മാധ്യമങ്ങൾ തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

മുമ്പ് ആം ആദ്മി പാർട്ടിയിൽ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റായി പ്രവർത്തിച്ചിരുന്ന, ബോസ്റ്റണിലെ വിദ്യാർത്ഥിയായിരുന്ന ദീപ്കെ മേയ് 16-ന് എക്സിൽ കുറിച്ച പരിഹാസ രൂപേണയുള്ള കുറിപ്പിലൂടെയാണ് സിജെപിയുടെ ജനനം. തൊഴിലില്ലാത്തവരും, മടിയന്മാരും, എപ്പോഴും ഓൺലൈനിൽ ഇരിക്കുന്നവരുമായ എല്ലാവർക്കും വേണ്ടിയുള്ള പ്ലാറ്റ്‌ഫോം എന്ന നിലയിലായിരുന്നു ഇത് അവതരിപ്പിച്ചത്. തുടർന്ന് നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥി രോഷം ഉയർന്നതോടെ ജൂൺ ആദ്യം ദീപ്കെ ഇന്ത്യയിലെത്തി ജന്തർ മന്ദറിൽ പ്രതിഷേധം ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാകുന്നതിനിടെ, ജൂൺ 28-ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം കേന്ദ്ര സർക്കാരിന്റെ ഉറപ്പുകളെ തുടർന്ന് അദ്ദേഹം അവസാനിപ്പിച്ചു. സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ കേസെടുക്കില്ലെന്നും, പരീക്ഷാ പരിഷ്കാരങ്ങളും ജാഗ്രതയും പാർലമെന്റ് ചർച്ച ചെയ്യുമെന്നും, പേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കുമെന്നും കേന്ദ്രം രേഖാമൂലം ഉറപ്പുനൽകി. ജൂലൈ 20-ലെ ലാത്തിച്ചാർജ്ജിനും സർക്കാരിന്റെ കടുത്ത നിലപാടുകൾക്കും ശേഷവും ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി സിജെപി ഉറച്ചുനിന്നു. ഒടുവിൽ, വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തിയും രാജ്യവിരുദ്ധ ശക്തികൾ സമരം മുതലെടുക്കുന്നത് തടയാനുമാണ് താൻ രാജിവെക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രധാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജി സമർപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗുജറാത്തിനെ വെള്ളത്തിലാക്കി പെരുമഴ, പ്രളയ ഭീതിയിൽ സംസ്ഥാനം; 40,000 പേരെ മാറ്റിപ്പാർപ്പിച്ചു, ഗതാഗതം സ്തംഭിച്ചു, 12 സംസ്ഥാന പാതകളും വാഹനങ്ങളും മുങ്ങി
എസ്ബിഐ ബാങ്ക് മാനേജരുടെ കരണത്തടിച്ചു; മുൻ കേന്ദ്രമന്ത്രിയുടെ മകൾക്കെതിരെ കേസ്, സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ചെന്നൈ പൊലീസ്