
അഹമ്മദാബാദ്: ഗുജറാത്തിൽ കനത്തമഴയിൽ ജനജീവിതം സ്തംഭിച്ചു. പ്രളയത്തെ തുടർന്ന് നാൽപ്പതിനായിരത്തിലധികം പേരെ മാറ്റിപാർപ്പിച്ചുവെന്നും 6367 പേരെ രക്ഷപ്പെടുത്തിയതായും ദുരന്ത നിവാരണ സേന അറിയിച്ചു. സൈന്യത്തെയും കോസ്റ്റ് ഗാർഡിനെയും പ്രശ്ന ബാധിത മേഖലകളിൽ വിന്യസിച്ചതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി. തെക്കൻ ഗുജറാത്തിലാണ് മഴകനത്ത നാശനഷ്ടമുണ്ടാക്കിയത്. വാപി, സൂറത്ത്, അഹമ്മദാബാദ്, വത്സാദ്, നവ്സാരി ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിനടിയിലാണ്. ദമൻ ഗംഗ, പാർ, ഔറംഗ നദികൾ കരകവിഞ്ഞതാണ് പ്രളയത്തിനിടയാക്കിയത്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ധനസഹായമായി സംസ്ഥാന സർക്കാർ 40 കോടി രൂപ അനുവദിച്ചു. വന്ദേഭാരത് അടക്കം ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിലേക്കും മധ്യപ്രദേശിലേക്കുമുളള 30 ട്രെയിനുകളാണ് ഒറ്റ ദിവസത്തിൽ റദ്ദാക്കിയത്. മുംബൈ - അഹമ്മദാബാദ് ദേശീയ പാതയിലെ പലയിടത്തും വെളളക്കെട്ടിൽ ഗതാഗതം തടസപ്പെട്ടു. 12 സംസ്ഥാന പാതകളും വെളളത്തിനടിയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam