
ദില്ലി :അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ വൻ തട്ടിപ്പ് നടത്തിയെന്ന അമേരിക്കൻ ഷോർട്ട് സെല്ലർ കമ്പനിയായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് തള്ളി, അദാനിക്ക് ക്ലീൻ ചിറ്റ് നൽകി സെബി. അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ഓഹരി വിപണിയിലെ കൃത്രിമം കാണിച്ചെന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പിനെതിരായ നടപടികൾ അവസാനിപ്പിക്കും.
അദാനി പോർട്ട്സും അദാനി പവറും ഓഹരികളിൽ കൃത്രിമം കാണിച്ചതായി യുഎസ് സ്ഥാപനമായ ഹിന്റൺബർഗിന്റെ ആരോപണം. 2021 ജനുവരിയിലാണ് രാജ്യത്തെയാകെ ഞെട്ടിച്ച് ഇന്ത്യയിലെ വൻ നിര ബിസിനസ് ടൈക്കൂണുകളായ അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിസർച്ച് കണ്ടെത്തിയ നിർണായക വിവരങ്ങൾ പുറത്ത് വന്നത്. അദാനി ഗ്രൂപ്പ് കമ്പനികൾക്കിടയിൽ പണം കൈമാറാൻ അൻഡി കോർപ്പ് എന്റർപ്രൈസസ്, മൈൽസ്റ്റോൺ ട്രേഡ്‌ലിങ്ക്സ്, റെഹ്‌വർ ഇൻഫ്രാസ്ട്രക്ചർ എന്നീ മൂന്ന് കമ്പനികളെ ഉപയോഗിച്ചെന്നായിരുന്നു ആരോപണം.
അഡികോർപ്പ് എന്റർപ്രൈസസ് അദാനി പവറിലേക്ക് ഫണ്ട് കൈമാറിയതായി ഹിൻഡൻബർഗ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇൻസൈഡ് ട്രേഡിങ് മാർക്കറ്റ് കൃത്രിമത്വം അടക്കമുള്ള ആരോപണങ്ങൾ സെബി തള്ളി. ഓഹരി ഉടമകളുടെ മാനദണ്ഡങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയെന്നും സെബി വിശദീകരിക്കുന്നു. എല്ലാ വായ്പകളും തിരിച്ചടച്ചതായും, ഫണ്ടുകൾ ഉദ്ദേശിച്ച ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിച്ചതെന്നും, തട്ടിപ്പോ അന്യായമായ വ്യാപാര രീതിയോ ഉണ്ടായിട്ടില്ലെന്നും സെബി ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന്, അദാനി ഗ്രൂപ്പിനെതിരായ എല്ലാ നടപടികളും സെബി അവസാനിപ്പിച്ചു. സുപ്രീംകോടതി നിയമിച്ച വിദഗ്ധസമിതിയും മുമ്പ് സമാനമായ കണ്ടെത്തലുകളിലൂടെ ആരോപണം തള്ളിയിരുന്നു.