
കൊച്ചി: മത്സ്യമാർക്കറ്റുകളിലെ മീൻവില ഓൺലൈനായി അറിയാൻ സംവിധാനം വരുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐയാണ് ഗവേഷണ പദ്ധതിക്ക് തുടക്കമിടുന്നത്. മത്സ്യമാർക്കറ്റുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് വികസിപ്പിക്കുന്നതിനായാണ് ഇത്.
മത്സ്യ മാർക്കറ്റുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, അതാത് മാർക്കറ്റുകളിലെ തത്സമയ മീൻവില എന്നിവ പൊതുജനങ്ങൾക്ക് അറിയുന്നതിനും വാണിജ്യ പ്രാധാന്യമുള്ള മീനുകളുടെ ഇ-ലേലത്തിന് അവസരമൊരുക്കുന്നതിനുമുള്ള സംവിധാനം വികസിപ്പിക്കും.
മത്സ്യത്തൊഴിലാളികൾ, ഉപഭോക്താക്കൾ, വിതരണക്കാർ, മത്സ്യ സംസ്‌കരണ വ്യവസായികൾ എന്നിവർക്കെല്ലാം ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണിതെന്ന് സിഎംഎഫ്ആർഐ പറയുന്നു.
രാജ്യത്തെ 1500 മത്സ്യമാർക്കറ്റുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ലാൻഡിംഗ് സെന്ററുകൾ, മൊത്തവ്യാപാര മാർക്കറ്റുകൾ, ചില്ലറവ്യാപാര മാർക്കറ്റുകൾ, കൃഷിഉൽപാദന മാർക്കറ്റുകൾ എന്നിവ ഇതിൽപെടും.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡിന്റെ (എൻഎഫ്ഡിബി) സാമ്പത്തിക സഹായത്തോടെയാണ് സിഎംഎഫ്ആർഐ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ, കേരളമുൾപ്പെടെ ഏഴ് തീരദേശ സംസ്ഥാനങ്ങളിലെ 500 മാർക്കറ്റുകളാണ് പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ കേരളത്തിലെ അമ്പത് മാർക്കറ്റുകളാണ് ഇതിൽ ഉണ്ടാവുക.
ഓരോ മാർക്കറ്റുകളെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങളും ആഴ്ചതോറുമുള്ള മീൻവിലയും ഇലക്ട്രോണിക് ടാബ് വഴി ശേഖരിച്ച് ഓൺലൈൻ ഡാറ്റാബേസ് തയ്യാറാക്കും. മാർക്കറ്റുകളുടെ സ്ഥിതിവിവരം, വിപണന സമയം, ഗതാഗത സൗകര്യം, മീൻ വരവ്, വിൽപ്പനയ്ക്കുള്ള മീനുകൾ, കൂടുതൽ ആവശ്യക്കാരുള്ള മീനുകൾ, അടിസ്ഥാന സൗകര്യങ്ങൾ, 150 ഓളം മത്സ്യങ്ങളുടെ ശരാശരി വില എന്നിവ ശേഖരിക്കും. ഇവ ഓൺലൈനായി എൻഎഫ്‌ഡിബി (www.nfdb.gov.in), സിഎംഎഫ്ആർഐ (www.cmfri.org.in) വെബ്‌സൈറ്റുകളിൽ നിന്ന് ഒക്ടോബർ മുതൽ അറിയാനാകും. പിന്നീട്, ഇതിന് മാത്രമായി പ്രത്യേക വെബ്‌സൈറ്റ് ആരംഭിക്കും.
പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി, കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട മാർക്കറ്റുകളെ പ്രതിനിധീകരിച്ച് എത്തിയവർക്ക് പരിശീലനവും ബോധവൽക്കരണവും നൽകിത്തുടങ്ങി. സിഎംഎഫ്ആർഐയിലെ സാമൂഹിക-സാമ്പത്തിക അവലോകന വിഭാഗം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ശ്യാം എസ് സലീമാണ് പദ്ധതിയുടെ മുഖ്യ ഗവേഷകൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam