
ചെന്നൈ: തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെയുള്ള പ്രധാന ആയുധമായി ക്രമസമാധാന പ്രശ്നങ്ങളെ ഉയർത്തിക്കാട്ടാൻ എൻഡിഎ തീരുമാനം. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്നും ക്രമസമാധാനം പൂർണ്ണമായും തകർന്നു എന്നും ആരോപിച്ച് എൻഡിഎ സഖ്യം ഇന്ന് തമിഴ്നാട്ടിലുടനീളം പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാൻ ഈ വിഷയത്തെ പ്രധാന പ്രചാരണ വിഷയമാക്കാനാണ് സഖ്യത്തിന്റെ നീക്കം.
മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസാമി ചെന്നൈയിൽ നടക്കുന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യും. സഖ്യത്തിലെ പ്രധാന കക്ഷിയായ ബിജെപിയുടെ മുതിർന്ന നേതാക്കളും വിവിധയിടങ്ങളിൽ സമരത്തിന് നേതൃത്വം നൽകും. ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ മധുരയിലും, കെ. അണ്ണാമലൈ കോയമ്പത്തൂരിലും പ്രതിഷേധങ്ങൾ നയിക്കും. തിരുനെൽവേലിയിൽ തമിഴിസൈ സൗന്ദർരാജനാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
സഖ്യകക്ഷികളായ എഎംഎംകെ നേതാവ് ടി.ടി.വി. ദിനകരൻ തഞ്ചാവൂരിലും തമിഴ് മാനില കോൺഗ്രസ് അധ്യക്ഷൻ ജി.കെ. വാസൻ ഈറോഡിലും പ്രതിഷേധ യോഗങ്ങളിൽ പങ്കെടുക്കും. സർക്കാരിന്റെ പരാജയങ്ങൾ ജനങ്ങളിലെത്തിക്കാൻ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സമരപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ സഖ്യത്തിന്റെ ശക്തി തെളിയിക്കുന്ന വലിയൊരു പ്രക്ഷോഭത്തിനാണ് ഇന്ന് തമിഴ്നാട് സാക്ഷ്യം വഹിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam