
ദില്ലി: അശ്ലീല പരാമര്‍ശത്തിന് പിന്നാലെ കടുത്ത നടപടികൾ നേരിടുകയാണ് ബിയര്‍ ബൈസപ്‌സ് എന്നറിയപ്പെടുന്ന യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദി. കേസിനൊപ്പം യുട്യൂബ് വീഡിയോ നീക്കം ചെയ്തതടക്കം ശക്തമായ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇതിനിടെ ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിൽ കേരളത്തെ പരിഹസിച്ച ഹാസ്യനടൻ ജസ്പ്രീത് സിംഗിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിൽ തന്നെയായിരുന്നു ജ്സ്പ്രീത് സിംഗ് കേരളത്തെ പരിഹസിക്കുന്ന തരത്തിൽ പരാമര്‍ശം നടത്തിയത്. സംഭവത്തിന്റെ വീഡിയോ വലിയ രീതിയിൽ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജസ്പ്രീത് സിംഗിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ കമന്റ് ബോക്സിലടക്കം മലയാളി പ്രതിഷേധം അലയടിക്കുകയാണ്.
ഷോയിൽ അപൂര്‍വ മുഖിജ, റൺവീര്‍ അല്ലാബാദി, ആശിഷ് ചഞ്ച്ലാനി, സമയ് റെയ്ന എന്നിവര്‍ക്കൊപ്പമായിരുന്ന ജസ്പ്രീത് സിങ്ങും വിധികര്‍ത്താവായി എത്തിയത്. വിവാദ പരാമര്‍ശങ്ങളാൽ നിറഞ്ഞ ഷോയിൽ, ഒരു മത്സരാര്‍ത്ഥിയോട് താങ്കളുടെ രാഷ്ട്രീയ കാഴ്ചപ്പാട് എന്താണെന്ന് ചോദിക്കുന്നു. തനിക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും, താൻ ഒരു തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിട്ടില്ലെന്നും പെൺകുട്ടി മറുപടി നൽകുന്നു. ഈ സമയത്തായിരുന്നു കൊമേഡിയൻ ജസ്പ്രീത് 'കേരള സാര്‍... 100 പേര്‍സന്റ് ലിറ്ററസി സാര്‍' എന്ന് പരിഹാസ രൂപേണ പറഞ്ഞത്.
ഇതാണ് കടുത്ത വിമര്‍ശനങ്ങൾക്ക് കാരണമായത്. ഇവിടെ കേരളത്തിൽ ആളുകൾക്ക് തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എങ്ങനെ ജീവിക്കണമെന്ന് അവരവര്‍ക്ക് തീരുമാനിക്കാം എന്നതടക്കമുള്ള കമന്റുകളാണ് ആദ്യം വന്നതെങ്കിൽ, ഇപ്പോ പഞ്ചാബിനെയും കേരളത്തെയും താരതമ്യം ചെയ്യുന്ന വീഡിയോ കണ്ടന്റുകൾ തന്നെ ജസ്പ്രീതിനെ ടാഗ് ചെയ്ത് എത്തുന്നു. വടക്കേ ഇന്ത്യയിലെ സാക്ഷരതാ നിരക്കും ജീവിത നിലവാര സൂചികകളും അടക്കം എടുത്താണ് വിമര്‍ശകര്‍ എത്തുന്നത്. സാക്ഷരത കുറഞ്ഞ സംസ്ഥാനത്ത് ജീവിക്കുന്ന ഒരാൾ നൂറ് ശതമാനം സാക്ഷരതയുള്ള സംസ്ഥാനത്തെ പരിഹസിക്കുന്നത് എന്ത് മാനസികാവസ്ഥയാണെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.
അതേസമയം, അശ്ലീല പരാമര്‍ശവുമമായി ബന്ധപ്പെട്ട് രൺവീറിനെതിരെ ദേശീയ വനിത കമ്മീഷനും നോട്ടീസയച്ചു. പരിപാടിക്കിടെ ഒരു മത്സരാര്‍ഥിയോട് മാതപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമർശിച്ച് രണ്‍വീര്‍ അല്ലാബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. ലൈംഗിക പരാമർശത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെ രണ്‍വീര്‍ അല്ലാബാദിയ, സോഷ്യല്‍ മീഡിയ താരം അപൂര്‍വ മഖിജ തുടങ്ങിയ വിധികർത്താക്കൾക്കെതിരെ അസം പൊലീസ് കേസ് എടുത്തിട്ടുണ്ട്. മുംബൈ പൊലീസും ഇവർക്കെതിരെ നടപടി തുടങ്ങിയിരുന്നു.
പരാമർശത്തിനെതിരെ രാഷ്ട്രീയ നേതാക്കളടക്കം രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നു. തുടർന്ന് തമാശമായി താൻ പറഞ്ഞതാണെന്നും മാപ്പ് നൽകണമെന്നും രണ്‍വീര്‍ അല്ലാബാദിയ പ്രതികരിച്ചു. രൺവീറിന്‍റെ പരാമർശത്തിനെതിരെ നിയമ നടപടികൾ തുടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരും വിഷയത്തിൽ ഇടപെട്ടത്. 2008-ലെ ഐടി ആക്ട് പ്രകാരമാണ് എപ്പിസോഡ് നീക്കം ചെയ്തത്. ക ടെലികോം സേവന ദാതാക്കള്‍ക്കും യൂട്യൂബിനും വീഡിയോ നീക്കയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.