
ദില്ലി: വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ ഉപഭോക്താക്കൾക്ക് ആശ്വാസം പകർന്ന് എണ്ണക്കമ്പനികളുടെ പുതിയ തീരുമാനം. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 200 രൂപയിലധികം കുറവാണ് വരുത്തിയിരിക്കുന്നത്. പുതിയ വില ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ 202 രൂപ കുറഞ്ഞ് സിലിണ്ടറിന് 1,522 രൂപയായി. കൊൽക്കത്തയിൽ 209 രൂപയുടെ കുറവോടെ പുതിയ വില 1,636 രൂപയിലെത്തി. മുംബൈയിൽ 1,482 രൂപയും ചെന്നൈയിൽ 1,695 രൂപയുമാണ് വാണിജ്യ സിലിണ്ടറുകളുടെ പുതിയ വില.
അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോയുടെ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഡൽഹിയിൽ 903 രൂപയും മുംബൈയിൽ 902.50 രൂപയുമാണ് നിലവിലെ വില. കൊൽക്കത്തയിൽ 929 രൂപയും ചെന്നൈയിൽ 918.50 രൂപയും ഗാർഹിക സിലിണ്ടറിനായി നൽകണം. കഴിഞ്ഞ ഓഗസ്റ്റ് 30-ന് കേന്ദ്ര സർക്കാർ എല്ലാ ഉപഭോക്താക്കൾക്കുമായി ഗാർഹിക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചിരുന്നു. ഈ വിലയാണ് ഇപ്പോഴും തുടരുന്നത്. അതിനുശേഷം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
വാണിജ്യ സിലിണ്ടറുകളുടെ വില കുറയുന്നത് ഇത് തുടർച്ചയായ മൂന്നാം മാസമാണ്. സെപ്റ്റംബർ 1-ന് 158 രൂപയും ഓഗസ്റ്റ് 1-ന് 99.75 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് കുറച്ചിരുന്നു. ഹോട്ടലുകൾ, ചായക്കടകൾ തുടങ്ങിയ ചെറുകിട സംരംഭകർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ വിലക്കുറവ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam