
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ വീഡിയോയ്ക്ക് താഴെ കമൻ്റുമായി കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ. റീലിൽ മാത്രമാണോ മാപ്പ് നൽകുക, അതോ കേസുകൾ പിൻവലിക്കുമോയെന്ന് ദിപ്കെ ചോദിച്ചു. ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കുട്ടികൾക്ക് മാപ്പ് നൽകുന്നുവെന്നാണ് പ്രധാനമന്ത്രി പുതിയ വീഡിയോയിൽ പറഞ്ഞത്. ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവതി പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ കേസെടുത്തതില്‍ വിമര്‍ശനവുമായി അഭിജീത് ദിപ്‌കെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ബിജെപി നേതാക്കള്‍ക്കോ ഐടി സെല്ലിനെതിരെയോ എതിരെ അവരുടെ അധിക്ഷേപ പരാമര്‍ശങ്ങളുടെ പേരില്‍ ഇതുവരെ കേസെടുത്തില്ലല്ലോ എന്ന് അഭിജീത് ദിപ്‌കെ പറഞ്ഞു.
പുതിയ വീഡിയോയിൽ ആദ്യമായി ജന്തർ മന്തർ പരാമർശം നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജന്തർ മന്തറിൽ എന്തൊക്കെ സംഭവിച്ചു എന്ന് രാജ്യവും ലോകവും മുഴുവൻ കണ്ടതാണ്. സംസ്കാരസമ്പന്നമായ ഒരു സമൂഹത്തിലും സ്ഥാനമില്ലാത്ത ഭാഷയാണ് ചില യുവാക്കൾ ഉപയോഗിച്ചത്. തനിക്കെതിരെ മാത്രമല്ല, അന്തരിച്ച തന്‍റെ അമ്മയ്ക്കെതിരെയും അധിക്ഷേപം ചൊരിഞ്ഞു. ചെറിയ പ്രായത്തിൽ തെറ്റുകൾ സംഭവിക്കാം. അത് തിരുത്താൻ ഇനി അവസരം ഉണ്ട്. കുട്ടികളെ നേരായ വഴി നടത്തേണ്ടത് നമ്മളാണ്. രാജ്യത്തെ മുന്നോട്ടു നയിക്കാൻ ചേർന്നു നിൽക്കാമെന്ന് കുട്ടികളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
അധിക്ഷേപങ്ങൾക്ക് കോപമോ പ്രതികാരമോ അല്ല മറുപടിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. അതിനുപകരം തങ്ങളുടെ തെറ്റുകളിൽ നിന്ന് പഠിക്കാൻ ശേഷിയുള്ളവരാണ് യുവാക്കൾ. കുട്ടികളെ ചേർത്തുപിടിച്ച് ശരിയായ വഴി കാണിച്ചുകൊടുക്കേണ്ട സമയമാണെന്നും കോടതി കയറ്റി ശിക്ഷിക്കുന്നതും വേട്ടയാടുന്നതുമല്ല പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. അധിക്ഷേപം നടത്തിയവരോട് ക്ഷമിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും സമൂഹവും ഇത് സ്വീകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. 'ഞാൻ നിങ്ങൾക്ക് വേണ്ടിയാണ്, നിങ്ങളുടെ ഭാവിക്കു വേണ്ടിയാണ് ജീവിക്കുന്നത്' എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam