ഗർഭപാത്ര വിൽപനയിൽ രാജ്യത്ത് ഒരു വർഷം മറിയുന്നത് 2750 കോടി, ദാരിദ്ര്യം മുതലെടുത്ത് ഇടനിലക്കാർ

By Web TeamFirst Published Dec 2, 2019, 11:07 AM IST
Highlights

ഗ്രാമീണ ഇന്ത്യയിലെ അമ്മമാരുടെ ദാരിദ്ര്യമാണ് ഇടനിലക്കാർ ചൂഷണം ചെയ്യുന്നത്. വാടക ഗർഭപാത്ര വിൽപന നിരോധിക്കുന്ന ബില്ല് പാസ്സായാലും ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസമുണ്ട് ഇവർക്ക്. ഏഷ്യാനെറ്റ് ന്യൂസ് ഫോളോ അപ്പ്. 

ദില്ലി: ഇന്ത്യയില്‍ ഗര്‍ഭപാത്ര വില്‍പനയിലൂടെ പ്രതിവര്‍ഷം നടക്കുന്ന ഇടപാട് മൂവായിരം കോടിക്കടുത്ത് രൂപയാണ്. ചൂഷണം ചെയ്യുന്നത് ഗ്രാമീണ ഇന്ത്യയിലെ അമ്മമാരുടെ ദാരിദ്ര്യമാണെന്ന് വ്യക്തമാക്കുന്നതാണ് ഗുഡ്‍ഗാവിനടുത്ത് ഞങ്ങൾ കണ്ട ഇടനിലക്കാരന്‍റെ വാക്കുകൾ. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുകയാണ്.

''കുടുംബത്തിലുള്ളവരെ വിവാഹം കഴിച്ചയക്കാൻ, മക്കളെ പഠിപ്പിക്കാനൊക്കെയാണ് പലപ്പോഴും സ്ത്രീകൾ ഗർഭപാത്രം വാടകയ്ക്ക് നൽകുന്നത്. ഒരിക്കൽ സറോഗസി ബില്ല് പരിശോധിച്ച സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ തന്നെ, ഇത് നടപ്പാക്കാൻ കഴിയുന്ന ബില്ല് അല്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതല്ലേ?''

ഹരിയാനയിലെ ഗുഡ്ഗാവില്‍ ‍ഞങ്ങള്‍ കണ്ട ഇടനിലക്കാരന്‍റെ വാക്കുകളാണിത്. നിയമം വന്നാലും ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസം. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം 2750 കോടി രൂപയുടെ ഇടപാടാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ വാടക ഗര്‍ഭപാത്ര വില്‍പനയിലൂടെ നടക്കുന്നത്. മൂവായിരത്തിലേറെ ക്ലിനിക്കുകള്‍ രാജ്യത്തുണ്ട്. രണ്ടായിരത്തിലേറെ അനധികൃത ക്ലിനിക്കുകള്‍ വേറെയും.

പാര്‍ലമെന്‍റിന്‍റെ പരിഗണയിലുള്ള ബില്ലിലെ പ്രധാന വ്യവസ്ഥ ഈ വില്‍പന തടയുമെന്നതാണ്.

''ഇതിനായി നിയമം വേണമെന്നതെന്ന് ഉറപ്പാണ്. കാരണം ഒരു വ്യവസ്ഥയില്ലാത്ത മേഖലയാണിത്. ചൂഷണവും പണമൊഴുക്കുമുള്ള മേഖല'', എന്ന് ആരോഗ്യപ്രവർത്തകനായ ഡോ. നയ്യാർ വ്യക്തമാക്കുന്നു.

''കാർഷികപ്രതിസന്ധി അതിരൂക്ഷമായ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് വരുന്ന സ്ത്രീകൾ പലരുമാണ് ഇങ്ങനെ വാടകയ്ക്ക് ഗർഭപാത്രങ്ങൾ നൽകാൻ നിർബന്ധിതരാക്കപ്പെടുന്നത് എന്നാണ് ഞങ്ങളുടെ പഠനത്തിൽ വ്യക്തമാകുന്നത്. നഗരത്തിലെത്തി ഇത്തരം ജോലി ചെയ്താലും ആരുമറിയില്ല. അങ്ങനെ നഗരത്തിന്‍റെ ഒരു അനോണിമിറ്റിയിലാണ് ഇത്തരം ജോലികൾ ചെയ്യാൻ ഇവർ തയ്യാറാകുന്നത്. പെട്ടെന്ന് ഇത്രയും പെട്ടെന്ന് പണമുണ്ടാക്കാൻ അവർക്ക് മുന്നിലുള്ള ഒരു വഴിയാണിത്'', എന്ന് ഇതേക്കുറിച്ച് വിശദമായ പഠനം നടത്തുകയും ഗവേഷണപ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്ത കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡവലപ്മെന്‍റ് ഗവേഷകയും അധ്യാപികയുമായ പി എം ആതിര പറയുന്നു. 

ഇതേക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നേരത്തേ പുറത്തുവിട്ട വാർത്ത:

click me!