സബര്‍മതിയില്‍ ഗാന്ധിയെ മറന്ന് ട്രംപ്; ഗാന്ധി അമൂല്യ നിധിയെന്ന് ഒബാമ, 2015 ലെ കുറിപ്പ് ഇന്ന് വൈറല്‍

By Web TeamFirst Published Feb 24, 2020, 3:49 PM IST
Highlights

മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലെത്തുകയും ചര്‍ക്കയില്‍ നൂല് നൂല്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത ട്രംപ് എന്നാല്‍ ഒരു വാക്കുകൊണ്ടുപോലും ഗാന്ധിയെ സ്മരിച്ചില്ല...

ദില്ലി: അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുത്തത് മുതല്‍ തന്നെ മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുമായി ഡൊണാള്‍ഡ് ട്രംപിനെ താരതമ്യം ചെയ്യുന്നത് പതിവായിരുന്നു. ഇപ്പോഴും അത് തുടരുന്നുമുണ്ട്. ഇന്ത്യ സന്ദര്‍ശിക്കുന്ന ട്രംപും ഭാര്യ മെലാനിയയും ഗാന്ധിജിയുടെ ഓര്‍മ്മകള്‍ ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിലെത്തുകയും അവിടെ വച്ച് സന്ദര്‍ശക പുസ്തകത്തില്‍ രണ്ട് വരി കുറിക്കുകയും ചെയ്തതോടെയാണ് ആ താരതമ്യം വീണ്ടും ഒരിക്കല്‍ കൂടി നടന്നിരിക്കുന്നത്. 

മുമ്പ് 2015 ജനുവരി 25ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ബരാക് ഒബാമ രാജ്ഘട്ട് സന്ദര്‍ശിച്ചിരുന്നു. അന്ന് ഒബാമയും ഒരു കുറിപ്പ് അവിടുത്തെ സന്ദര്‍ശന പുസ്തകത്തില്‍ എഴുതി വച്ചു. ആ കുറിപ്പില്‍ നിറഞ്ഞു നിന്നിരുന്നത് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്‍റെ വരികള്‍ പരാമര്‍ശിച്ച് മഹാത്മാ ഗാന്ധിയെക്കുറിച്ച് ഒബാമ നടത്തിയ സ്മരണയായിരുന്നു. ഗാന്ധിയുടെ ആശയം ലോകത്തിന് എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കുറിച്ചു. ഈ കുറിപ്പുതന്നെയാണ് ട്രംപിനെ താരതമ്യം ചെയ്യാന്‍ ഇടയാക്കിയിരിക്കുന്നത്. 

മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലെത്തുകയും ചര്‍ക്കയില്‍ നൂല് നൂല്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത ട്രംപ് എന്നാല്‍ ഒരു വാക്കുകൊണ്ടുപോലും ഗാന്ധിയെ സ്മരിച്ചില്ല. പകരം മോദിയ്ക്ക് നന്ദി അറിയിക്കുകയായിരുന്നു അദ്ദേഹം. ''എന്‍റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് -  ഈ സന്ദര്‍ശനമൊരുക്കിയതിന് നന്ദി'' (“To my great friend Prime Minister Modi - Thank you for this wonderful visit”)- എന്നാണ് ഇന്ന് ട്രംപ് ആ പുസ്തകത്തില്‍ കുറിച്ചത്. 

എന്നാല്‍ ഇതായിരുന്നു ഒബാമയുടെ കുറിപ്പ് ; ''അന്ന് മാർട്ടിൻ ലൂഥർകിങ് പറഞ്ഞത് ഇന്നും സത്യമായി തുടരുന്നു. ഗാന്ധിജിയുടെ ആദർശങ്ങൾക്ക് ഇന്നും ഇന്ത്യയിൽ നിലനിൽപ്പുണ്ട്. അത് ഇന്ത്യക്കെന്നല്ല, ഈ ലോകത്തിനുതന്നെ കിട്ടിയ അമൂല്യ നിധിയാണ്. നമ്മൾ, ഈ ലോകത്തിലെ ജനങ്ങളും, രാജ്യങ്ങളും ഒക്കെതമ്മിൽ സ്നേഹത്തോടും സമാധാനത്തോടും കൂടി സഹവർത്തിക്കാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു'' ("What Dr Martin Luther King Jr said then remains true today. 'The spirit of Gandhi is very much alive in India today. And it remains a great gift to the world. May we always live in the spirit of love and peace- among all people and nations.")


 

click me!