
ദില്ലി: സോണിയ ഗാന്ധിയെ നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ കോൺഗ്രസ് തീരുമാനം. ഇന്ന് ചേർന്ന കോൺഗ്രസ് ദേശീയ നേതൃ യോഗത്തിലാണ് പ്രതിഷേധം സംബന്ധിച്ച തീരുമാനം. ദില്ലിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും കോൺഗ്രസ് പ്രതിഷേധിക്കും. 25,000 ത്തിൽ കുറയാതെ പ്രവർത്തകരെ പ്രതിഷേധത്തിൽ പങ്കെടുപ്പിക്കാനാണ് നിർദ്ദേശം. എം പി മാർ ദില്ലിയിൽ പ്രതിഷേധിക്കും. സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അവസാനിക്കുന്നത് വരെ പ്രതിഷേധം സംഘടിപ്പിക്കും.
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും ഇഡി നോട്ടീസ് നൽകിയിരുന്നു. ഈ മാസം 21 ന് ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യം സംബന്ധിച്ച കാരണങ്ങളെ തുടർന്ന് ചോദ്യം ചെയ്യൽ നേരത്തെ നീട്ടിയിരുന്നു.
ഇതേ കേസിൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസം അന്‍പതിലേറെ മണിക്കൂറാണ് രാഹുൽ ഇഡിക്ക് മുന്നിലിരുന്നത്. സോണിയയുടെ കൂടി മൊഴിയെടുത്ത ശേഷം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam