
ദില്ലി: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിയാരെന്ന തീരുമാനം വൈകുന്നു. സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭ സിംഗും മുൻ അദ്ധ്യക്ഷൻ സുഖ്വിന്ദർ സുഖുവും നിലപാടിൽ ഉറച്ചു നില്ക്കുന്നതാണ് തർക്കം തുടരാൻ കാരണം. എംഎൽഎമാരുമായി സംസാരിച്ച നിരീക്ഷകർ റിപ്പോർട്ട് ഇന്ന് കൈമാറും. രജ്പുത്ത് വിഭാഗത്തിൽനിന്നുള്ള സുഖുവിന് നറുക്കു വീഴാനാണ് സാധ്യത. അതേസമയം സ്വതന്ത്ര എംഎൽഎമാരെ മറുകണ്ടം ചാടിച്ച് ഹിമാചലിൽ കോൺഗ്രസ് സർക്കാരിൻ്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ബിജെപി ക്യാംപിൽ നിന്നും ചിലരെ ചാടിക്കാനും നീക്കം തുടരുകയാണ്.
അതേസമയം പാർട്ടി നേതൃത്വത്തിൻ്റെ ഏതു നിർദേശവും താൻ അനുസരിക്കുമെന്ന് സുഖ്വിന്ദർ സുഖു പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് ശക്തമായ സർക്കാരുണ്ടാകും. നിലവിൽ 43 എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിനുണ്ട്. മൂന്ന് സ്വതന്ത്ര എംഎൽഎമാർ കൂടി പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതു കൂടാതെ ആറോ ഏഴോ ബിജെപി എംഎൽഎമാർ കൂടി കോൺഗ്രസിലേക്ക് വന്നേക്കും - മാധ്യമങ്ങളെ കണ്ട സുഖു പറഞ്ഞു.
ഫല പ്രഖ്യാപനം നടന്ന് രണ്ടാം ദിവസവും ഹിമാചലിൽ മുഖ്യമന്ത്രിയാരെന്നതിൽ തർക്കം തീർന്നിട്ടില്ല. ഇന്നലെ നടന്ന നിയമസഭാ കക്ഷി യോഗത്തിൽ ഇരുപത് എംഎൽഎമാർ സുഖ്വിന്ദർ സിംഗ് സുഖുവിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു. ചിലർ ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് നിലപാടെടുത്തു. നാടകീയ നീക്കത്തിലൂടെ അവകാശവാദമുന്നയിച്ച പ്രതിഭാ സിംഗിന് അനുകൂലിച്ചത് പത്തിൽ താഴെ എംഎൽഎമാരാണ്. ജനസംഖ്യയുടെ 33 ശതമാനമുള്ള രജ്പുത്ത് വിഭാഗത്തിൽനിന്നുള്ള നേതാവായ സുഖ്വിന്ദർ സിംഗ് സുഖുവിനോടാണ് നേതൃത്ത്വത്തിനും താൽപര്യം. സംസ്ഥാനത്ത് ഇതുവരെ മുഖ്യമന്ത്രിയായ ആറിൽ അഞ്ചുപേരും രജ്പുത്ത് വിഭാഗക്കാരാണ്. ഇതേ വിഭാഗത്തിൽ നിന്നുള്ള പ്രതിഭാ സിംഗിനെ അനുനയിപ്പിക്കാൻ മകൻ വിക്രമാദിത്യക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നൽകിയേക്കും.
സോണിയ ഗാന്ധി തന്നെ പരിഗണിക്കും എന്ന പ്രതീക്ഷയിലാണ് പ്രതിഭ. സോണിയ ഗാന്ധി നല്കിയ ദൗത്യം താൻ നടപ്പാക്കിയെന്ന് പ്രതിഭ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ബ്രാഹ്മണ സമുദായത്തെ പിണക്കാതിരിക്കാൻ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രിക്കും കാര്യമായ പദവി നൽകിയേക്കും. എംഎൽഎമാരെ നിരീക്ഷകർ ഇന്നലെ പ്രത്യേകം കണ്ടിരുന്നു. മല്ലികാർജുൻ ഖർഗെ അന്തിമ തീരുമാനം വൈകാതെ പ്രഖ്യാപിക്കും. തർക്കം നീളുന്നത് അട്ടിമറിക്ക് കളമൊരുക്കുമോയെന്ന ആശങ്ക ഹൈക്കമാൻഡിനുണ്ട്. പ്രിയങ്ക ഗാന്ധിയുടെ നിലപാടും അന്തിമ തീരുമാനത്തിൽ നിർണായകം.