
ബംഗ്ലൂരു : കര്‍ണാടകയിൽ മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തീരുമാനിക്കും. ഇന്ന് ബംഗ്ലൂരുവിൽ ചേര്‍ന്ന എഎൽഎമാരുടെ നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമായില്ല. ഇതോടെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ദേശീയ അധ്യക്ഷനോട് നിര്‍ദ്ദേശിച്ച് എംഎൽഎമാര്‍ പ്രമേയം പാസാക്കി. മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യയാണ് നിയമസഭാ കക്ഷി യോഗത്തിൽ ഒറ്റവരി പ്രമേയം അവതരിപ്പിച്ചത്. ഡി.കെ.ശിവകുമാർ ഉൾപ്പെടെയുളളവർ പിന്തുണച്ചു. എഐസിസി നിരീക്ഷകർ എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട് അവരുടെ അഭിപ്രായം ആരായും. ശേഷം നാളെ ദില്ലിയിലെത്തി ഹൈക്കമാന്റിന് റിപ്പോർട്ട് നൽകും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുമായി സംസാരിച്ച ശേഷമാകും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മുഖ്യമന്ത്രിയാരാകാണമെന്നതിൽ തീരുമാനം പ്രഖ്യാപിക്കുക.
ബെംഗളുരുവിൽ കോൺഗ്രസ് നിയമസഭ കക്ഷി യോഗം നടന്ന ഹോട്ടലിന് മുന്നിൽ നാടകീയ രംഗങ്ങളാണ് വൈകിട്ട് അരങ്ങേറിയത്. സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനുമായി ഇരുചേരിയായി തിരിഞ്ഞ് അണികൾ മുദ്രാവാക്യം വിളികളുയര്‍ത്തി. യോഗത്തിൽ സിദ്ധരാമയ്യക്കാണ് മുൻതൂക്കമെന്നാണ് സൂചന. ഡികെയും സിദ്ധരാമയ്യ ദില്ലിയിലേക്ക് പോയേക്കും.
കര്‍ണാടകയിൽ മുഖ്യമന്ത്രി ആരാകുമെന്നതിൽ തീരുമാനമായില്ലെങ്കിലും സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമായതായി സൂചന. കോൺഗ്രസ് സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് വിവരം. സസ്പെൻസുകൾക്ക് വിരാമമിട്ട് മുഖ്യമന്ത്രിയെ ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടറിനെ തോറ്റെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. എംഎൽസി ആയി നാമനിർദ്ദേശം ചെയ്ത് മന്ത്രിസഭയിലെത്തിക്കാനാണ് നീക്കം. ജഗദീഷ് ഷെട്ടറിന് മികച്ച പരിഗണന നൽകണമെന്ന് ചർച്ചയിൽ നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam