
അഹമ്മദാബാദ്: പത്തുതവണ കോൺഗ്രസ് എംഎൽഎയായ ഗുജറാത്ത് നേതാവ് മോഹൻസിൻഹ് രത്‍വ പാർട്ടി വിടുന്നു. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ശേഷിക്കിയാണ് മുതിർന്ന നേതാവ് പാർട്ടി വിടുന്നത്. ഇദ്ദേഹം ബിജെപിയിൽ ചേർന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിൽ ഛോട്ടാ ഉദയ്പുർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മോഹൻസിൻഹ് രത്‍വ. ഇദ്ദേഹം രാജിക്കത്ത് സംസ്ഥാന അധ്യക്ഷൻ ജഗദീഷ് താക്കോറിന് കൈമാറി. ആദിവാസി മേഖലയിലെ കരുത്തനായ നേതാവാണ് മോഹൻസിൻഹ് രത്‍വ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് 78 കാരനായ മോഹൻസിൻഹ് രത്‍വ അറിയിച്ചിരുന്നു. എന്നാൽ, മകൻ രാജേന്ദ്ര സിൻഹ് രത്‍വയെ മണ്ഡലത്തിലെ സ്ഥാനാർഥിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേ മണ്ഡലത്തിൽ തന്റെ മകനെ സ്ഥാനാർഥിയാക്കണമെന്ന് കോൺഗ്രസ് എംപി നരൻ രത്‍വയും ആവശ്യപ്പെട്ടതോടെ പാർട്ടി പ്രതിസന്ധിയിലായിരുന്നു.
ഇയാളുടെ മകനും ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സീറ്റ് തരുമെന്ന് നൂറ് ശതമാനം ഉറപ്പാണെന്നും ഇദ്ദേഹം പറഞ്ഞു. എനിക്ക് പ്രായമായി. മകന്‍ എന്‍ജിനീയറാണ്. അവന് ബിജെപിയില്‍ ചേരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നത്. മകന് സീറ്റ് തരില്ലെന്ന് ഒരിക്കലും കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. ബിജെപി സര്‍ക്കാറിന്‍റെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായിട്ടാണ് പാര്‍ട്ടിയില്‍ ചേരുന്നത്. ആദിവാസി മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ മികച്ചതാണെന്നും മോഹന്‍സിന്‍ഹ് രത്‍വ പറഞ്ഞു.
അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക നാളെ വന്നേക്കും. സംസ്ഥാനത്തെ ബിജെപി നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. ആംആദ്മിയും ബിജെപിയുമായിയി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസ് പ്രചാരണത്തിൽ ഇപ്പോഴും പുറകിലാണ്. ദേശീയ നേതാക്കളെല്ലാം ജോഡോ യാത്രയുടെ തിരക്കിലായതാണ് കാരണം. എന്നാൽ അടിത്തട്ടിൽ പ്രവർത്തനം ശക്തമാണെന്നാണ് പാർട്ടി വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam