
ബാംഗ്ലൂർ: അഴിമതി ആരോപണമുന്നയിച്ച് കാരവൻ മാഗസിനും കോൺഗ്രസും പുറത്തുവിട്ട ഡയറി വ്യാജമാണെന്ന് ആവർത്തിച്ച് ബിഎസ് യെദ്യൂരപ്പ.
തനിക്കെതിരായി പുറത്തുവിട്ട വ്യാജ ഡയറിക്കുറിപ്പിൽ വീണ്ടും തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്ന ആരോപണവുമായാണ് ബിഎസ് യെദ്യൂരപ്പ രംഗത്തെത്തിയിരിക്കുന്നത്. നിതിൻ ഗഡ്കരിയുടെ മകന്‍റെ വിവാഹത്തിന് നൽകിയ തുക രേഖപ്പെടുത്തിയ ഭാഗത്തിൽ തിരുത്തൽ വരുത്തിയിട്ടുണ്ടെന്നാണ് യെദ്യൂരപ്പയുടെ ആരോപണം.
നിതിൻ ഗഡ്കരയുടെ മകന്‍റെ വിവാഹത്തിന് 1000 കോടി നൽകി എന്നാണ് ആദ്യം ഡയറിയിൽ എഴുതിയിരുന്നത്. എന്നാൽ പിന്നീട് അത് 10 കോടി ആക്കി മാറ്റിയിരിക്കുകയാണ്. ഡയറിയിലെ പേജുകളുടെ പകർപ്പുകളും ട്വിറ്ററിലൂടെ യെദ്യൂരപ്പ പുറത്തുവിട്ടു. കോൺഗ്രസിന്‍റേത് തരംതാണ രാഷ്ട്രീയമാണെന്നും യെദ്യൂരപ്പ ടിറ്ററിലൂടെ കുറ്റപ്പെടുത്തി.
കർണാടക മുഖ്യമന്ത്രിയാവാൻ 2008 - 09 കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി യെദ്യൂരപ്പ1800 കോടിയിലേറെ രൂപ നല്‍കിയെന്നാണ് ആരോപണം. എന്നാൽ ആരോപണത്തിനടിസ്ഥാനമായി പുറത്തുവിട്ട ഡയറി വ്യാജമാണെന്നാണ് ബിജെപിയും യെദ്യൂരപ്പയും ആവർത്തിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam