'കോണ്‍ഗ്രസ് ആണ് പണം മുടക്കിയത്'; 'ശ്രമിക്' ട്രെയിനില്‍ ലഘുലേഖയുമായി എംഎല്‍എ

By Web TeamFirst Published May 11, 2020, 7:51 PM IST
Highlights

നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് കോണ്‍ഗ്രസ് ആണെന്ന് കൂടെ ഉണ്ടായിരുന്നത് എന്ന തലക്കെട്ടുള്ള ലഘുലേഖകള്‍ ആണ് കോണ്‍ഗ്രസ് എംഎല്‍എ വിതരണം ചെയ്തത്

ചണ്ഡീഗഡ്: അതിഥി തൊഴിലാളികള്‍ക്കായുള്ള 'ശ്രമിക്' ട്രെയിനില്‍ ലഘുലേഖ വിതരണം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ. നാട്ടിലേക്ക് മടങ്ങാനുള്ള നിങ്ങളുടെ ചെലവുകള്‍ വഹിക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞു കൊണ്ടാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് എംഎല്‍എ അമരീന്ദര്‍ രാജ ലഘുലേഖ വിതരണം ചെയ്തതെന്ന് ദി ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എംഎല്‍എ ലഘുലേഖ വിതരണം ചെയ്യുന്നതിന്‍റെ വീ‍ഡിയോയും പുറത്ത് വന്നിട്ടുണ്ട്. എംഎല്‍എയോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരും പ്രചാരണം നടത്തുന്നുണ്ട്. നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് കോണ്‍ഗ്രസ് ആണെന്ന് കൂടെ ഉണ്ടായിരുന്നത് എന്ന തലക്കെട്ടുള്ള ലഘുലേഖകള്‍ ആണ് കോണ്‍ഗ്രസ് എംഎല്‍എ വിതരണം ചെയ്തത്.

I request to kindly not give any share of migrant transfer from PB as they r advertising that all is done by there so called Great Mother Sonia Gandhi
Bathinda: Raja Warring Shame pic.twitter.com/muSXFFk7Re

— A. ARORA (@AseemArora7)

നേരത്തെ, സ്വദേശത്തേക്ക് മടങ്ങിപ്പോകുന്ന അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു. ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ ഭക്ഷണവും വെള്ളവും മരുന്നും പണവും ​ഗതാഗത സൗകര്യങ്ങളും ഇല്ലാതെ കാൽനടയായി സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോകാൻ‌ നിർബന്ധിതരായിരിക്കുകയാണ്.

ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രസർക്കാരും റെയിൽവേ മന്ത്രാലയവും ഇവരിൽ നിന്നും ട്രെയിൻ ടിക്കറ്റ് കൂലി ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്നു. അതിഥി തൊഴിലാളികളെ പിന്തുണയ്ക്കണമെന്ന കോൺഗ്രസിന്റെ നിരന്തരമായ ആവശ്യം കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്നും സോണിയ ഗാന്ധി വിമർശിച്ചിരുന്നു.

എന്നാല്‍, ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ ട്രെയിന്‍ മാര്‍ഗം നാട്ടിലെത്തിക്കുമ്പോള്‍ തൊഴിലാളികളില്‍ നിന്നും ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കി.

കുടിയേറ്റ തൊഴിലാളികളില്‍നിന്ന് ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്. തെറ്റായ വിവരങ്ങള്‍ വിശ്വസിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു. അതേസമയം, ടിക്കറ്റ് ചാര്‍ജിന്റെ 85 ശതമാനം റെയില്‍വേയും 15 ശതമാനം സംസ്ഥാനവും വഹിക്കണമെന്നുമാണ് ആരോഗ്യമന്ത്രാലയം അന്ന് വിശദീകരിച്ചത്.

click me!