
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നാമ നിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. വൈകിട്ടോടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി അംഗീകരിക്കപ്പെട്ട പത്രികകൾ ഏതെന്ന് വ്യക്തമാക്കും. മല്ലികാർജുൻ ഖാർഗെ, ശശി തരൂർ , കെ എൻ ത്രിപാഠി എന്നിവരാണ് നിലവിൽ പത്രിക സമർപ്പിച്ചിട്ടുള്ളത്. ഖാർഗെ പതിനാലും തരൂർ അഞ്ചും പത്രികകളാണ് സമർപ്പിച്ചത്. ഇന്ന് മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകത്തിൽ സന്ദർശനം നടത്തുന്ന ശശി തരൂർ തെരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും.
സംസ്ഥാനങ്ങളിലെ വോട്ടർമാരായ നേതാക്കളുമായി തരൂർ കൂടി കാഴ്ച നടത്തും. അതേസമയം ഇരട്ടപദവി പ്രശ്നം നിലനിൽക്കുന്നതിനാൽ മല്ലികാർജുൻ ഗാർഗെ രാജ്യസഭാ പ്രതിപക്ഷ സ്ഥാനം രാജിവെച്ചേക്കുമെന്നാണ് സൂചന. നെഹ്റു കുടുംബത്തിന്‍റേയും ഹൈക്കമാൻഡിന്‍റേയും പിന്തുണയോടെ മത്സരിക്കുന്ന മല്ലികാര്‍ജ്ജുൻ ഖാര്‍ഗേയ്ക്ക് വിമത വിഭാഗമായ ജി23ന്‍റെ പിന്തുണയും ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കരുതിയ മനീഷ് തീവാരി അടക്കമുള്ള നേതാക്കൾ ഖാര്‍ഗ്ഗേയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിനേക്കുറിച്ച് രാജ്യത്ത് അധ്യക്ഷനെ കണ്ടെത്താനായി തെരഞ്ഞെടുപ്പ് നടത്തുന്ന ഓരേയൊരു പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് വെള്ളിയാഴ്ച പ്രതികരിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂറോ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ ആരാണ് ജയിക്കുന്നതെന്നതും വിഷയമല്ലെന്നും ജയ്റാം രമേശ് പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam