
ബംഗളൂരു: ഗുജറാത്തിലെ മോർബി തൂക്കുപാലം ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമർശവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദിയുടെ ഐശ്വര്യം കൊണ്ടാണോ പാലം തകർന്നതെന്നാണ് ഖാർഗെ പരിഹസിച്ചത്.
"ട്രെയിനിന് ഗ്രീൻ സിഗ്നൽ കിട്ടുന്നതു പോലെയുള്ള ചെറിയ കാര്യങ്ങളുടെ വരെ ക്രെഡിറ്റ് മോദിയെടുക്കാറുണ്ട്. മോർബി പാലം രണ്ട് കോടി രൂപ മുതൽമുടക്കി നവീകരിച്ചതിന്റെയും ക്രെഡിറ്റ് മോദിക്കാണ്. ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് ദിവസത്തിനുള്ളിൽ പാലം തകർന്ന് 138 പേർ കൊല്ലപ്പെട്ടതും മോദിയുടെ ഐശ്വര്യം കൊണ്ടാണോന്ന് അറിയില്ല". മല്ലികാർജുൻ ഖാർഗെ ബംഗളൂരുവിൽ പറഞ്ഞു. ഹിന്ദു മുസ്ലീം സംഘർഷങ്ങൾ, സ്ത്രീകൾക്കും ദളിതർക്കുമെതിരായ അതിക്രമങ്ങൾ, പണപ്പെരുപ്പം, രൂപയുടെ മൂല്യത്തകർച്ച തുടങ്ങിയവയെക്കുറിച്ചൊക്കെ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെയും ഖാർഗെ വിമർശിച്ചു.
മോർബി ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മോദി പ്രധാനമന്ത്രിസ്ഥാനം രാജിവെക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. പശ്ചിമബംഗാളിൽ പാലം തകർന്ന് അപകടമുണ്ടായപ്പോൾ മോദി വിമർശിച്ചതിനെ ചൂണ്ടിക്കാട്ടിയും ഖാർഗെ അദ്ദേഹത്തെ കടന്നാക്രമിച്ചു. ജനങ്ങളുടെ കണ്ണ് തുറപ്പിക്കാനായി ദൈവം ചെയ്ത പ്രവൃത്തിയാണ് എന്നാണ് അന്ന് താങ്കൾ (മോദി) പറഞ്ഞത്. ഇപ്പോൾ മോർബിയിലെ പാലം ആരാണ് തകർത്തത്. ഖാർഗെ ചോദിച്ചു. കോൺഗ്രസാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്നും ബിജെപി ആരോപണത്തിനെതിരെയും ഖാർഗെ പ്രതികരിച്ചു. തങ്ങളല്ല ബിജെപിയാണ് രാജ്യത്തെ തകർക്കുന്നത്. സത്യത്തിനുവേണ്ടിയാണ് തങ്ങളുടെ പോരാട്ടം. തങ്ങൾ സത്യത്തിന്റെ പക്ഷത്താണെന്നും മല്ലികാർജുൻ ഖാർഗെ അഭിപ്രായപ്പെട്ടു. "മോദി ആകെ ചെയ്യുന്നത് ചില ക്ഷേത്രങ്ങളിൽ ചെന്ന് പൂജ നടത്തുക മാത്രമാണ്. അതുകൊണ്ട് രാജ്യം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. അദ്ദേഹം വീട്ടിലിരുന്നോ അല്ലാതെയോ പൂജ നടത്തിക്കോട്ടെ പക്ഷേ വിശക്കുന്നവന് ആഹാരം ലഭ്യമാക്കണം, പണപ്പെരുപ്പം നിയന്ത്രിക്കണം, തൊഴിലില്ലായ്മയ്ക്ക് പരിഹാരമുണ്ടാക്കണം. രൂപയുടെ മൂല്യം തകരുകയാണ്, അതേക്കുറിച്ചൊന്നും അദ്ദേഹത്തിനൊന്നും പറയാനില്ല". ഖാർഗെ വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam