
ദില്ലി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വെല്ലുവിളിയാകാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളുവെന്ന് ഗുലാം നബി ആസാദ്. ആം ആദ്മി പാര്‍ട്ടി ദില്ലിയുടെ പാര്‍ട്ടി മാത്രമാണെന്നും മുൻ കോൺഗ്രസ് നേതാവായ ഗുലാം നബി പറഞ്ഞു. കോൺഗ്രസ് പാർട്ടിയുമായുള്ള ദശാബ്ദങ്ങൾ നീണ്ട ബന്ധം ഉപേക്ഷിച്ച് മാസങ്ങൾക്ക് ശേഷമുള്ള ഈ പുകഴ്ത്തല്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയാണ്.
കോൺഗ്രസിൽ നിന്ന് വേർപിരിഞ്ഞെങ്കിലും, അവരുടെ മതേതരത്വ നയത്തോടെ ഒരിക്കലും എതിര്‍പ്പുണ്ടായിരുന്നില്ല. പാർട്ടിയുടെ സംവിധാനം ദുർബലമായത് മാത്രമായിരുന്നു കാരണം. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്ന് ആഗ്രഹിക്കുന്നു. ആം ആദ്മി പാര്‍ട്ടിക്ക് ഒരിക്കലും അതിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
പഞ്ചാബിൽ അവർ പരാജയപ്പെട്ടുവെന്നും പഞ്ചാബിലെ ജനങ്ങൾ ഇനി അവർക്ക് വോട്ട് ചെയ്യില്ലെന്നും ഗുലാം നബി പറഞ്ഞു. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ. അവർക്ക് എല്ലാവരെയും ഉൾക്കൊള്ളുന്ന നയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നതായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞതിനെ കുറിച്ചും ഗുലാം നബി പ്രതികരിച്ചു. താൻ ഈ വിഷയം പലതവണ പറഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാർ അത് ചെയ്താൽ സ്വാഗതാർഹമായ നടപടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിന് പിന്നാലെ ഹിമാചലിലും യൂണിഫോം സിവിൽ കോഡ് പ്രചരണ ആയുധമാക്കുകയാണ് ബിജെപി. ഹിമാചൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയിലാണ് യൂണിഫോം സിവിൽ കോഡ് നടപ്പാക്കും എന്ന വാഗ്ദാനം ബിജെപി നൽകിയിരിക്കുന്നത്. യൂണിഫോം സിവിൽ കോഡ് നടപ്പാക്കാൻ സമിതിയെ നിയോഗിക്കും. സിവിൽ കോഡ് ഉൾപ്പെടെ 11 വാഗ്ദാനങ്ങളാണ് പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
ഹിമാചൽ തെരഞ്ഞെടുപ്പിലും യൂണിഫോം സിവിൽ കോഡ് ആയുധമാക്കി ബിജെപി, പ്രകടനപത്രികയിൽ 11 വാഗ്ദാനങ്ങൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam