
ദില്ലി : കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. എഐസിസിയിലും, പിസിസികളിലുമായി സജ്ജീകരിച്ചിട്ടുള്ള 67 ബൂത്തുകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാല് വരെ നീണ്ടുനിൽക്കും. ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തിലും വോട്ട് ചെയ്യാനുള്ള സജീകരണങ്ങളൊരുക്കിയിട്ടുണ്ട്. പോരാട്ടം കോൺഗ്രസ് പാർട്ടിയുടെ നൻമ്മക്ക് വേണ്ടിയാണെന്നും ഇത് പ്രവർത്തകരുടെ ദിവസമാണെന്നും സ്ഥാനാർത്ഥികളിലൊരാളായ ശശി തരൂർ പ്രതികരിച്ചപ്പോൾ, എല്ലാവരുടെയും പിന്തുണ തനിക്കുണ്ടെന്നായിരുന്നു മല്ലികാർജുന ഖർഗെയുടെ പ്രതികരണം.
രാവിലെ പത്ത് മണിക്ക് ആരംഭിച്ച തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ വോട്ട് ചെയ്തു. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം, ജയറാം രമേശ്, അടക്കമുള്ള മുതിർന്ന നേതാക്കൾ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് വോട്ട് ചെയ്ത് മടങ്ങി. കോൺഗ്രസിലെ ജനാധിപത്യത്തിൻറെ തെളിവാണിതെന്നും ഐതിഹാസിക മുഹൂർത്തമെന്നും ജയറാം രമേശ് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ജനാധിപത്യപരമായിരിക്കുമെന്ന് പി ചിദംബരവും പ്രതികരിച്ചു.
കേരളത്തിൽ കെപിസിസി ആസ്ഥാനത്ത് ഒരുക്കിയ പോളിംഗ് സ്റ്റേഷനിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, രാഘവൻ, മുരളീധരൻ അടക്കമുള്ള വോട്ട് ചെയ്തു. തരൂർ തിരുവനന്തപുരം മണ്ഡലത്തിലെ മികച്ച സ്ഥാനാർഥിയാണെന്നും എന്നാൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് താൻ ഖാർഗെയെ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു വോട്ട് ചെയ്ത ശേഷം കെ മുരളീധരന്റെ പ്രതികരണം. കെ പി സി സിയിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും തരൂർ പിന്മാറേണ്ടതായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷും പ്രതികരിച്ചു. തരൂരിനെ പിന്തുണക്കുന്നവർ വോട്ടില്ലാത്തവരാണെന്നും തന്റെ പിന്തുണ ഗർഖെയ്ക്കെന്നും കൊടിക്കുന്നിൽ അറിയിച്ചു. എന്നാൽ തന്റെ പിന്തുണ തരൂരിനാണെന്ന് എംകെ രാഘവൻ എംപി പ്രതികരിച്ചു. മുംബൈയിൽ പിസിസി അധ്യക്ഷൻ നാനാ പട്ടോലെ, മുൻമുഖ്യമന്ത്രി പ്രിഥ്വിരാജ് ചവാൻ, മുതിർന്ന നേതാവ് സുശീൽ കുമാർ ശിൻഡെ തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി.
'തരൂർ ട്രെയിനി അല്ല ട്രെയിനർ, കേരളത്തിൽ നിന്നും കൂടുതൽ വോട്ട് തരൂരിന്': എം കെ രാഘവന്‍
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; ആത്മവിശ്വാസത്തോടെ ഖാർഗെയും തരൂരും, ഫലപ്രഖ്യാപനം ബുധനാഴ്ച
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam