
ദില്ലി: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നതിൽ കോൺഗ്രസിൽ പുനരാലോചന. പ്രിയങ്ക ഗാന്ധിയെ റായ്ബറേലിയിൽ മത്സരിപ്പിക്കാൻ നേരത്തെ ആലോചിച്ചിരുന്നു. സോണിയ ഗാന്ധി സ്ഥിരമായി മത്സരിച്ച് ജയിച്ചുവന്ന മണ്ഡലത്തിൽ ഇക്കുറി പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. സമാജ്‌വാദി പാര്‍ട്ടി സംസ്ഥാനത്ത് കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കാനുള്ള പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു. ആകെ 80 സീറ്റുകളുള്ള സംസ്ഥാനത്ത് 17 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെ പിന്തുണക്കാമെന്ന നിലപാടാണ് സമാജ്‌വാദി പാര്‍ട്ടിക്ക്. ഇതിൽ അമേഠിയും റായ്ബറേലിയും ഉൾപ്പെടുന്നുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസംം നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി അംഗങ്ങൾ ബിജെപിക്ക് വോട്ടു ചെയ്തതാണ് കോൺഗ്രസിനെ ഇപ്പോൾ പുനരാലോചനയ്ക്ക് പ്രേരിപ്പിക്കുന്നത്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ അമേഠിയിൽ രാഹുൽ ഗാന്ധിക്ക് ഏറ്റ പരാജയം, റായ്ബറേലിയിലും ആവര്‍ത്തിക്കുമോയെന്നതാണ് ഭീതി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാര്‍ട്ടിയിൽ നിന്ന് കൂറുമാറി വോട്ട് ചെയ്തവരിൽ ഭൂരിപക്ഷവും റായ്ബറേലി ലോക്‌സഭാ മണ്ഡലം ഉൾപ്പെടുന്ന മേഖലയിൽ നിന്നുള്ളവരാണെന്നത് കോൺഗ്രസിന്റെ ഭീതി വര്‍ധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ സോണിയാ ഗാന്ധി ഒഴിയുന്ന മണ്ഡലത്തിൽ ഉത്തര്‍പ്രദേശിൽ നിന്ന് തന്നെയുള്ള കോൺഗ്രസ് നേതാക്കളെ മത്സരിപ്പിക്കാനുള്ള ആലോചനയിലാണ് പാര്‍ട്ടി ദേശീയ നേതൃത്വം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam