
ദില്ലി: ഇന്ത്യ സഖ്യത്തില്‍ ഭിന്നത തുടരുന്നതിനിടെ ജാര്‍ഖണ്ഡ് റാലിയില്‍ ഏറ്റുമുട്ടി കോണ്‍ഗ്രസ് ആര്‍ജെഡി പ്രവര്‍ത്തകര്‍. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സഖ്യം പൊള്ളയാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ തല്ലി പിരിയുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹസിച്ചു.
ശക്തി പ്രകടനത്തിനായി നടന്ന ഇന്ത്യ സഖ്യ റാലിയില്‍ തമ്മിലടി. ജാര്‍ഖണ്ഡിലെ ചത്ര സീറ്റില്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് ആര്‍ജെഡിയെ പ്രകോപിപ്പിച്ചത്. നേതാക്കള്‍ വേദിയിലിരിക്കുമ്പോള്‍ അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ റാലിയില്‍ ഇന്ത്യ സഖ്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹാസമുയര്‍ത്തി. അധികാരക്കൊതിയന്മാരായ നേതാക്കളാണ് സഖ്യമെന്ന പേരില്‍ ഒത്തു കൂടിയിരിക്കുന്നതെന്നും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു
മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ഇന്ത്യ സഖ്യ റാലിയില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. വീണ്ടും അധികാരത്തിലെത്തിയാല്‍ മോദി ഭരണഘടന തിരുത്തിയെഴുതുമെന്നും സംവരണം ഇല്ലാതാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. അരവിന്ദ് കെജരിവാളിനെ കൊല്ലാന്‍ ജയിലില്‍ ശ്രമം നടക്കുകയാണെന്ന് ഭാര്യ സുനിത കെജരിവാള്‍ ആശങ്കപ്പെട്ടു.
ആരോഗ്യകാരണങ്ങളാല്‍ രാഹുല്‍ ഗാന്ധിയും പ്രചാരണത്തിരക്ക് പറഞ്ഞ് മമത ബാനര്‍ജി, സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളും റാലിക്കെത്തിയില്ല. അതേ സമയം റാലിയില്‍ പ്രകടനപത്രിക പുറത്തിറക്കാനുള്ള നീക്കം മമതയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടന്നില്ല. ജാതിസെന്‍സെസ് വാഗ്ദാനം അംഗീകരിക്കനാവില്ലെന്നാണ് മമതയുടെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam