
ദില്ലി: ഗാന്ധി കുടുംബത്തെക്കുറിച്ചുള്ള പരാമർശത്തില്‍ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. നെഹ്റുവിന്‍റെ പിൻമുറക്കാർ എന്തുകൊണ്ട് നെഹ്റുവിന്‍റെ പേര് ഒപ്പം ചേർക്കുന്നില്ലെന്ന മോദിയുടെ പരാമർശത്തിലാണ് കെ.സി വേണുഗോപാല്‍ എംപി പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയത്. മോദിയുടെ പരാമർശം സോണിയ ഗാന്ധിയേയും രാഹുലിനെയും അപമാനിക്കുന്നതാണെന്ന് കുറ്റപ്പെടുത്തിയാണ് നോട്ടീസ്.
അതേസമയം സഭയില്‍ സംസാരിക്കാൻ അനുവദിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളി. രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും അദാനി വിഷയത്തില്‍ പ്രതിപക്ഷവും പ്രതിഷേധിച്ചതോടെ ഇരുസഭകളും തിങ്കളാഴ്ച വരേക്ക് പിരിഞ്ഞു. ഇന്ത്യയില്‍ ജനാധിപത്യം ശക്തമാണെങ്കിൽ തന്നെ സംസാരിക്കാൻ അനുവദിക്കണമെന്നാണ് രാഹുൽ ഗാന്ധി ഇന്നലെ ഭരണപക്ഷത്തെ വെല്ലുവിളിച്ചത്. സ്പീക്കറെ കണ്ട രാഹുല്‍ ഗാന്ധി സഭയില്‍ സംസാരിക്കണമെന്ന ആവശ്യം ഉന്നയിച്ച് കത്ത് നല്കിയിരുന്നു.
എന്നാല്‍ ഇതിന് വഴങ്ങാതിരുന്ന ബിജെപി രാഹുലിനെതിരെ ഇന്നും നിപാട് കടുപ്പിച്ചു. ലോക്സഭയിലും രാജ്യസഭയിലും രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജപെി പ്രതിഷേധിച്ചു. സ്പീക്കർക്ക് ആദ്യം രാഹുൽ ഇക്കാര്യത്തിലുള്ള കത്ത് എഴുതി നല്കാനാണ് ബിജെപി നിർദ്ദേശിച്ചത്. രാഹുല്‍ ഗാന്ധി ഇന്ത്യ വിരുദ്ധ ടൂള്‍കിറ്റിന്‍റെ ഭാഗമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ കുറ്റപ്പെടുത്തി.
ആദാനി വിഷയം ഉന്നയിച്ചാണ് പ്രതിപക്ഷവും രാജ്യസഭയിലും ലോക്സഭയിലും തിരിച്ചടിച്ചത്. ലോക്സഭയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുന്പോള്‍ സൻസദ് ടിവി ശബ്ദംനല്‍കിയില്ല. പത്തു മിനിറ്റലധികം ശബ്ദം നല്കുന്നത് നിറുത്തി വച്ചു. പാർലമെന്‍റ് തിങ്കളാഴ്ച വരെ പിരിഞ്ഞതോടെ അദാനി വിഷയത്തില്‍ പ്രതിപക്ഷം പുറത്തെ ഗാന്ധി പ്രതിമക്ക് മുൻപിലേക്ക് പ്രതിഷേധവേദി മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam