എതിർശബ്ദം പാർട്ടിയെ ദുർബലപ്പെടുത്തുന്നു; കോൺ​ഗ്രസ് പ്രവർത്തക സമിതിയിൽ ഒരു വിഭാ​ഗം

By Web TeamFirst Published Jan 22, 2021, 3:11 PM IST
Highlights

ശൈലി മാറണമെന്ന് തിരുത്തൽ വാദികളായ നേതാക്കൾ ആവശ്യപ്പെട്ടെന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് അധ്യക്ഷൻ വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം.

ദില്ലി: കോൺ​ഗ്രസിലെ എതിർശബ്ദം പാർട്ടിയെ ദുർബലപ്പെടുത്തുന്നുവെന്ന് ഒരുവിഭാഗം നേതാക്കൾ പ്രവർത്തക സമിതിയിൽ അഭിപ്രായപ്പെട്ടു. ശൈലി മാറണമെന്ന് തിരുത്തൽ വാദികളായ നേതാക്കൾ ആവശ്യപ്പെട്ടെന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് അധ്യക്ഷൻ വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന് പുതിയ ദേശീയ അധ്യക്ഷനുണ്ടാകില്ലെന്ന് യോ​ഗത്തിൽ ധാരണയായെന്നും റിപ്പോർട്ടുകളുണ്ട്.  പ്ലീനറി സമ്മേളനം മെയിൽ നടത്താൻ ദില്ലിയിൽ തുടരുന്ന പ്രവർത്തക സമിതിയിൽ ധാരണയായിട്ടുണ്ട്.

അതേസമയം, കർഷക സമരത്തിനുള്ള കോൺഗ്രസ്  ഐക്യദാർഢ്യം തുടരാൻ തീരുമാനിച്ചെന്ന് കെ സി വേണുഗോപാൽ യോ​ഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കർഷകർക്ക് ഐക്യദാർഡ്യവുമായി പ്രവർത്തക സമിതി പ്രമേയം പാസാക്കി. കേന്ദ്രം  കർഷകരെ അപമാനിക്കുകയാണ്. കോൺഗ്രസിൻ്റെ ബ്ലോക്ക് തലം  മുതലുള്ള പ്രക്ഷോഭം ഫെബ്രുവരി പത്തിന് മുമ്പ് തുടങ്ങും. ജില്ലാ തലങ്ങളിൽ 20ന് മുമ്പ് ആരംഭിക്കും.സംസ്ഥാന തലത്തിൽ 28 ന് മുമ്പ് പ്രക്ഷോഭം ആരംഭിക്കും.

കൊവിഡ്  വാക്സിൻ ലഭ്യതയിൽ കേന്ദ്രത്തിന് വ്യക്തതയില്ല. പിന്നാക്ക വിഭാഗങ്ങൾക്ക് എപ്പോൾ നൽകുമെന്ന് പറയുന്നില്ല. വാക്സിൻ വില  സംബന്ധിച്ച് സർക്കാർ നിലപാട് വ്യക്തമാക്കുന്നില്ല. വാക്സിൻ എല്ലാവരും സ്വീകരിക്കണം. വാക്സിൻ നൽകുന്ന നടപടികൾ വേഗത്തിലാക്കണമെന്നും പ്രമേയം പാസാക്കി.

രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരണമെന്ന് പ്രവർത്തക സമിതി ഇന്ന് വീണ്ടും ആവശ്യപ്പെട്ടു. സംഘടന തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രവർത്തക സമിതി പരിശോധിക്കുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. ഒരാഴ്ചക്കുള്ളിൽ പാർലമെന്റ് യോഗം ചേരും. ബജറ്റ് സെഷൻ ആണെങ്കിലും പൊതുജനത്തിന് ആശങ്കയുള്ള ഒട്ടേറെ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. സർക്കാർ അത് അംഗീകരിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. കർഷക സമരത്തോടുള്ള സർക്കാരിന്റെ നിലപാട് ഞെട്ടിക്കുന്നതാണ്. കാർഷിക നിയമത്തിന്റെ കാര്യത്തിൽ കോൺഗ്രസ് നയം തുടക്കം മുതലേ വ്യക്തമായതാണ്. ഭക്ഷ്യ സുരക്ഷയുടെ അടിസ്ഥാന മൂല്യങ്ങളെ തകർക്കുന്ന, താങ്ങുവില ഇല്ലാതാക്കുന്ന, വിള സംഭരണം തടയുന്ന ഈ നിയമത്തെ പൂർണമായും തള്ളണമെന്നാണ് കോൺഗ്രസ് നിലപാട് എന്നും സോണിയാ ​ഗാന്ധി പറഞ്ഞു. 
 

click me!