
റാണിപേട്ട്: തമിഴ്‌നാട്ടിൽ അമിത് ഷായ്ക്ക് ആശംസ അറിയിച്ചുള്ള പോസ്റ്ററിനേ ചൊല്ലി വിവാദം. റാണിപേട്ടിൽ സന്ദർശനത്തിന് എത്തുന്ന അമിത് ഷായ്ക്ക് ആശംസ നേർന്ന് ബിജെപിയുടേതെന്ന പേരിലുള്ള പോസ്റ്ററിൽ അമിത് ഷായ്ക്ക് പകരം ഉപയോഗിച്ചിട്ടുള്ളത് സംവിധായകൻ സന്താന ഭാരതിയുടേതാണെന്നതാണ് പോസ്റ്റർ വലിയ രീതിയിൽ ചർച്ചയാവാൻ കാരണമായിട്ടുള്ളത്.
റാണിപേട്ട് ജില്ലയിലെ പല ഭാഗത്തും സന്താനഭാരതിയുടെ പടമുപയോഗിച്ചുള്ള പോസ്റ്റർ നിരന്നിട്ടുണ്ട്. ബിജെപി സംസ്ഥാന എക്സിക്യുട്ടീവ് അംഗം എ അരുൾമൊഴിയുടെ പേര് സഹിതമാണ് പോസ്റ്റർ തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ പോസ്റ്റർ തയ്യാറാക്കിയത് ബിജെപിക്കാരാണെന്ന വാദം ബിജെപി പ്രവർത്തകർ ഇതിനോടകം നിഷേധിച്ചിട്ടുണ്ട്. തന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ഡിഎംകെയുടെ ശ്രമമാണ് പോസ്റ്ററിന് പിന്നിലെന്നാണ് എ അരുൾമൊഴി ഇതിനോടകം പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്.
ഗുണ സിനിമയുടെ സംവിധായകന്റെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ക്ക് സ്വന്തം നേതാവിനെ തിരിച്ചറിയാന്‍ പോലുമുള്ള കഴിവില്ലെന്ന് പരിഹസിച്ചുകൊണ്ടാണ് പലരും ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യുന്നത്. 56ാമത് സിഐഎസ്എഫ് റൈസിങ് ഡേയില്‍ പങ്കെടുക്കാനാണ് അമിത് ഷാ കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ എത്തിയത്.
റാണിപേട്ടയിലേക്ക് എത്തുന്ന ഇരുമ്പ് മനുഷ്യന്‍ എന്നാണ് അമിത് ഷായെ പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ബിജെപിയെ നാണം കെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി എതിരാളികള്‍ ചെയ്തതാണെന്നും അരുള്‍ മൊഴി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ബിജെപി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ സന്താനഭാരതി ഇനിയും പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam