
ഹൈദരാബാദ്: വാടകയ്ക്ക് നൽകിയ വീട്ടിലെ കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച വീട്ടുടമസ്ഥൻ അറസ്റ്റിൽ. കുളിമുറിയിലെ ബൾബിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ക്യാമറ. ഹൈദരാബാദിലെ വെങ്കലറാവു നഗറിലാണ് സംഭവം. സംഭവത്തിൽ വീട്ടുടമസ്ഥനെയും ഇലക്ട്രീഷ്യനെയും അറസ്റ്റ് ചെയ്തു.
ജവഹർ നഗറിൽ അശോക് യാദവിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഒളിക്യാമറ കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 23കാരിയും ഭർത്താവുമാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്. കുളിമുറിയിലെ ലൈറ്റ് ഓണ്‍ ആകുന്നില്ലെന്ന് ദമ്പതികൾ പറഞ്ഞപ്പോൾ അശോക് യാദവ് ഒരു ഇലക്ട്രീഷ്യനെ അറ്റകുറ്റപ്പണികൾക്കായി അയച്ചു. അയാളത് ശരിയാക്കുകയും ചെയ്തു. ഒക്ടോബർ 4-നായിരുന്നു ഇത്.
ഒക്ടോബർ 13-നാണ് യുവതിയുടെ ഭർത്താവ് ബൾബ് ഹോൾഡറിലെ ഒരു സ്ക്രൂ ലൂസായി ഇരിക്കുന്നത് ശ്രദ്ധിച്ചത്. ടോർച്ചടിച്ച് പരിശോധിച്ചപ്പോൾ അതിനുള്ളിൽ ഒളിപ്പിച്ച ക്യാമറ കണ്ടെത്തുകയായിരുന്നു. വീട്ടുടമസ്ഥനോട് ഇക്കാര്യം ചോദിച്ചപ്പോൾ ഒന്നുമറിയില്ലെന്ന ഭാവത്തിൽ നിന്നു. പൊലീസിനെ അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ദമ്പതികൾ മധുരനഗർ പൊലീസിൽ പരാതി നൽകി.
അശോക് യാദവിനും ഇലക്ട്രീഷ്യൻ ചിന്‍റുവിനും എതിരെ കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 77, 79, 351(2), 296, തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അശോക് യാദവിനെ അറസ്റ്റ് ചെയ്തു. അതേസമയം ഇലക്ട്രീഷ്യൻ ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ തെലങ്കാനയിലെ കിസ്തറെഡ്ഡിപേട്ട് ജില്ലയിലെ ഹോസ്റ്റലിൽ ഫോൺ ചാർജറുകളിൽ ഒളിപ്പിച്ച നിലയിൽ ഒളിക്യാമറകൾ കണ്ടെത്തിയിരുന്നു. ഹോസ്റ്റൽ വാർഡനായ മഹേഷ്വറാണ് ഇതിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി, ഇയാളെ അറസ്റ്റ് ചെയ്തു.