
ലുധിയാന: കൊവിഡ് 19 ബാധിച്ചെന്ന് സംശയിക്കുന്ന 167 പേരെ പഞ്ചാബിലെ ലുധിയാനയില്‍നിന്ന് കാണാതായി. വിദേശത്ത് നിന്ന് എത്തിയവരെക്കുറിച്ചാണ് വിവരമില്ലാത്തതെന്ന് സിറ്റി സിവില്‍ സര്‍ജന്‍ രാജേഷ് ബഗ്ഗ മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം 200 പേരാണ് വിദേശത്ത് നിന്ന് എത്തിയത്. ഇവരെ കണ്ടെത്താന്‍ രണ്ട് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
എന്നാല്‍, ഇതുവരെ 12 പേരെ മാത്രമേ കണ്ടെത്താനായിട്ടുള്ളൂ. 119 പേരെ കണ്ടെത്താനുള്ള ചുമതല പൊലീസിനാണ്. ആരോഗ്യ വിഭാഗം ഇതുവരെ 17 പേരെ കണ്ടെത്തിയെന്ന് മറ്റ് 167 പേരെക്കുറിച്ച് വിവരമില്ലെന്നും അധികൃതര്‍ അറിയിച്ചു. പാസ്‌പോര്‍ട്ട്, ഫോണ്‍ നമ്പര്‍ വിവരങ്ങള്‍ വെച്ച് ഇവരെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും പലരും തെറ്റായ ഫോണ്‍ നമ്പറാണ് നല്‍കിയിരിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. പലരും പാസ്‌പോര്‍ട്ടില്‍ നല്‍കിയ അഡ്രസിലല്ല ജീവിക്കുന്നത്. പ്രതിസന്ധികളുണ്ടെങ്കിലും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
ലുധിയാന റെയില്‍വേ സ്‌റ്റേഷനില്‍ രോഗ വ്യാപനം തടയുന്നതിനായി സാനിറ്റേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്ത് നിന്ന് എത്തിയവര്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് സഹകരിക്കാത്തത് പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. പലരും ആരോഗ്യവകുപ്പിന്റെ പരിശോധനക്ക് വിധേയമാകാതെ രക്ഷപ്പെടുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. വിദേശത്ത് നിന്ന് എത്തിയവര്‍ പരമാവധി സ്വയം ഐസൊലേഷനില്‍ കുറഞ്ഞത് 14 ദിവസമെങ്കിലും കഴിയണമെന്നാണ് സര്‍ക്കാറുകള്‍ നല്‍കുന്ന നിര്‍ദേശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam