കർണാടകയിൽ കൊവിഡ് മരണം പന്ത്രണ്ട്, ബെംഗളൂരുവിൽ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുന്നതും വിലക്കും

By Web TeamFirst Published Apr 16, 2020, 6:59 AM IST
Highlights
രണ്ട് ദിവസത്തിനിടെ ആറ് പേരാണ് കർണാടകത്തിൽ കൊവിഡിന് കീഴടങ്ങിയത്. വിജയപുരയിലും ബെംഗളൂരുവിലുമാണ് ഇന്നലെ മരണം. പത്തൊൻപത് പേർ കൂടി ബുധനാഴ്ച രോഗബാധിതരായി
ബെംഗളൂരു: കർണാടകത്തിൽ കൊവിഡ് മരണം പന്ത്രണ്ടായി. ബെംഗളൂരുവും മൈസൂരുവും ഉൾപ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളാണ് തീവ്രബാധിതം. ബെംഗളൂരു നഗരത്തിൽ സാധനങ്ങൾ വാങ്ങാൻ ആളുകൾ പുറത്തിറങ്ങുന്നത് വിലക്കും. ഓൺലൈനായി അവശ്യവസ്തുക്കൾ എത്തിക്കാൻ സംവിധാനം ഒരുക്കാനാണ് നീക്കം.

രണ്ട് ദിവസത്തിനിടെ ആറ് പേരാണ് കർണാടകത്തിൽ കൊവിഡിന് കീഴടങ്ങിയത്. വിജയപുരയിലും ബെംഗളൂരുവിലുമാണ് ഇന്നലെ മരണം. പത്തൊൻപത് പേർ കൂടി ബുധനാഴ്ച രോഗബാധിതരായി. ഒരു ദിവസത്തെ ഉയർന്ന കണക്കാണിത്. വടക്കൻ കർണാടകത്തിലെ വിജയപുര,ബെലഗാവി, ബാഗൽകോട്ട്, കലബുറഗി ജില്ലകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആരോഗ്യവകുപ്പിന് ആശങ്കയാകുന്നുണ്ട്. കൊവിഡ് ബാധിച്ചവരുമായി സമ്പർക്കപ്പട്ടികയിലുളളവരാണ് ഭൂരിഭാഗവും ഗുരുതരാവസ്ഥയിലാണ് മിക്ക രോഗികളും ഇവിടങ്ങളിൽ ആശുപത്രിയിലെത്തുന്നത്. സംസ്ഥാനത്ത് പതിനഞ്ച് പേർക്ക് എങ്ങനെ രോഗം വന്നുവെന്നതിൽ വ്യക്തതയില്ല. നഞ്ചൻകോഡ് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ കൊവിഡ് ബാധിതർ നാൽപ്പത്തിയാറായി. ഇവിടെ ആദ്യം രോഗം സ്ഥിരീകരിച്ച ജീവനക്കാരനും എങ്ങനെ പകർന്നുവെന്ന് തിരിച്ചറിഞ്ഞിട്ടില്ല. 

ബെംഗളൂരുവിൽ സാധനങ്ങൾ വാങ്ങാനെന്ന പേരിൽ അനാവശ്യമായി ആളുകൾ പുറത്തിറങ്ങുന്നത് പതിവായതോടെയാണ് കർശന നടപടി വരുന്നത്. അടിയന്തര ആവശ്യങ്ങൾക്കൊഴികെ പുറത്തിറങ്ങുന്നത് പൂർണമായും വിലക്കും. ഓൺലൈനായി സാധനങ്ങൾ വീട്ടിലെത്തിക്കാൻ ബെംഗളൂരു കോർപ്പറേഷൻ ഉടൻ സംവിധാനമൊരുക്കും. 80619-14960 എന്ന നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പിലൂടെ ഓർഡർ നൽകുകയോ ചെയ്യാം. ചില സോണുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം നടപ്പാക്കും.
 
click me!