
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം അവസാനം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ 5,08,953 പേരാണ് രോഗബാധിതരായത്. 24 മണിക്കൂറിനിടെ 18,552 പേർക്കാണ് പുതിയതായി രോഗം സ്ഥീരികരിച്ചത്. പ്രതിദിന രോഗബാധയിൽ ഏറ്റവും ഉയർന്ന കണക്കാണിത്. രാജ്യത്ത് ഇതുവരെ 15,685 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 384 പേരാണ് ഇന്നലെ മാത്രം മരിച്ചത്.
അതേസമയം, ആകെ രോഗബാധിതരിൽ 2,95,880 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 1,97,387 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. നിലവിൽ 58.13 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. ഇന്നലെ ഇത് 58.24 ആയിരുന്നു. രാജ്യത്ത് 79,96,707 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇന്നലെ മാത്രം 2,20,479 പേരുടെ സ്രവം പരിശോധിച്ചു. അതേസമയം, രാജ്യത്തെ കൊവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ കേന്ദ്ര മന്ത്രി സഭാ സമിതി ഇന്ന് യോഗം ചേരും. രാവിലെ 11.30ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം എത്താൻ ആറ് ദിവസം മാത്രമാണ് എടുത്തത്. അതേസമയം, മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട് സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. രാജ്യത്തെ ആകെ രോഗികളുടെ അൻപത്തിയൊമ്പത് ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ ഒന്നര ലക്ഷം പേർക്ക് രോഗം വന്നു. ദില്ലിയിൽ പരിശോധനകൾ കൂട്ടിയതോടെ ദിവസേന മൂവായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗവ്യാപന തോത് കണ്ടെത്താൻ ദില്ലിയിൽ ഇന്ന് മുതൽ സിറോ സർവ്വേക്ക് തുടക്കമാകും. വീടുകൾ തോറും പരിശോധന ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam