കൊവിഡ് രണ്ടാം തരംഗത്തിൽ അതി തീവ്ര വ്യാപനമാണ് രാജ്യത്ത് നടക്കുന്നത്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കനുസരിച്ച് രാജ്യത്ത് പ്രതിദിന രോഗബാധ രണ്ടരലക്ഷം കടന്നു.
ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര മന്ത്രാലയങ്ങളിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. അണ്ടർ സെക്രട്ടറി മുതൽ താഴേക്കുല്ള ജീവനക്കാർക്കാണ് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയത്. ആഭ്യന്തരം, പൊതുവിതരണം, വാർത്താ വിതരണം എന്നീ മന്ത്രാലയങ്ങളിലാണ് നിയന്ത്രണം. ക്യാബിനുള്ള ഉദ്യോഗസ്ഥർ പക്ഷേ ഓഫീസിലെത്തണം. ഈ ഓഫീസുകളിൽ സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് രണ്ടാം തരംഗത്തിൽ അതി തീവ്ര വ്യാപനമാണ് രാജ്യത്ത് നടക്കുന്നത്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കനുസരിച്ച് രാജ്യത്ത് പ്രതിദിന രോഗബാധ രണ്ടരലക്ഷം കടന്നു. പുതുതായി സ്ഥിരീകരിക്കുന്ന പല കേസുകളിലും ജനിതകമാറ്റം വന്ന വൈറസ് വകഭേദം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
അതേസമയം രാജ്യത്ത് ലോക്ഡൗൺ വീണ്ടും ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ആദ്യം ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ നിന്നും രാജ്യം ഏറെ മാറി കഴിഞ്ഞുവെന്നാണ് കേന്ദ്രമന്ത്രിയുടെ അവകാശവാദം. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വാക്സിൻ സൗകര്യം ഇല്ലായിരുന്നു, വെൻറിലേറ്റർ സൗകര്യങ്ങളും പരിമിതമായിരുന്നു എന്നാൽ ഇപ്പോൾ ആ സാഹചര്യം മാറിയെന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്. ജനിതക വ്യതിയാനമാണ് കൊവിഡ് കേസുകൾ കൂടാൻ കാരണമെന്നും, അതിനെ നേരിടാനുള്ള വഴികൾ ഗവേഷകർ വൈകാതെ കണ്ടെത്തുമെന്നും അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.