രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം 25,000 ലേക്ക്; മരണം 779 ആയി, 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 56 പേർ

By Web TeamFirst Published Apr 25, 2020, 8:26 PM IST
Highlights

ലോക്ക് ഡൗണ്‍ ഒരുമാസം പിന്നിടുമ്പോള്‍ കൊവിഡ് രോഗികളുടെ വര്‍ധനയുടെ തോത് ആറ് ശതമാനമായി കുറഞ്ഞെന്ന് ആരോഗ്യ മന്ത്രാലയം. 

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 24,942 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ കൊവിഡ് മരണം 779 ആയി ഉയര്‍ന്നു. നിലവിൽ 18,953 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.  5210 പേര്‍ രോഗ മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, ആന്ധ്രാപ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു.

രാജ്യം അടച്ചിട്ടതിലൂടെ കൊവിഡ് വ്യാപനം പിടിച്ചു നിര്‍ത്താനായെന്നാണ് ആരോഗ്യ മന്ത്രാലയ വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ ഒരുമാസം പിന്നിടുമ്പോള്‍ കൊവിഡ് രോഗികളുടെ വര്‍ധനയുടെ തോത് ആറ് ശതമാനമായി കുറഞ്ഞെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ കണക്ക് വ്യക്തമാക്കുന്നു. രോഗബാധിതരില്‍ എണ്‍പത് ശതമാനവുമുള്ളത് ഏഴ് സംസ്ഥാനങ്ങളിലാണ്. അതിഥി തൊഴിലാളികളെ മടക്കിയെത്തിക്കാനുള്ള നടപടികളുമായി കൂടുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ രംഗത്തെത്തി. രോഗികളുടെ തോത് 
ആറ് ശതമാനമായി കുറഞ്ഞു.  

മാര്‍ച്ച് 24 രോഗ വ്യാപന തോത് 21 ശതമാനമായിരുന്നു. ഇന്നത് 5.8 ശതമാനത്തിലെത്തി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ വര്‍ധനയാണത്. ലോക്ക് ഡൗണ്‍ അവസാനത്തിക്കുമ്പോഴേക്കും രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം നാല്പതിനായിരത്തില്‍ താഴെനില്‍ക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ആശങ്കയുണ്ടാക്കുന്നത് മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ രോ​ഗ വ്യാപന തോതിലെ വര്‍ധനവിലാണ്. രാജ്യത്തെ കൊവിഡ് ബാധിതരില്‍ അമ്പത് ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി സംസ്ഥാനങ്ങളിലാണ്. 

അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി പാറ്റ്ന എയിംസില്‍ പ്ലാസ്മ തെറാപ്പി ചികിത്സ ആരംഭിക്കാനുള്ള തയാറെടുപ്പുകള്‍ ബിഹാര്‍ തുടങ്ങി. അതിനിടെയാണ് ഹരിയാനയില്‍ കുടുങ്ങിയ 2224 അതിഥി തൊഴിലാളികളെ ഉത്തര്‍പ്രദേശ് മടക്കിയെത്തിച്ചത്. രണ്ടുമാസത്തിനിടെ അഞ്ച് ലക്ഷത്തോളം തൊഴിലാളികളെ സ്വീകരിക്കാനുള്ള തയാറെടുപ്പ് തുടങ്ങാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി. അടുത്ത മാസം 31 വരെ ആളുകള്‍ കൂട്ടം കൂടുന്നത് അനുവദിക്കില്ലെന്ന് ഉത്തര്‍ പ്രദേശ് വ്യക്തമാക്കി. 

click me!