കൊവിഡ് ഭീതി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഈ ഒരു മാസം പഞ്ചിംഗ് വേണ്ട, ഉത്തരവിറങ്ങി

By Web TeamFirst Published Mar 6, 2020, 5:54 PM IST
Highlights

രോഗം ബാധിച്ചവർ തൊട്ട പ്രതലങ്ങളിൽ തൊട്ടാൽ പോലും രോഗം പകരുമെന്നിരിക്കെ, ഈ മാസം മുഴുവൻ വിരൽ വച്ചുള്ള ബയോമെട്രിക് സംവിധാനം തൽക്കാലം പിൻവലിക്കുകയാണെന്ന് കേന്ദ്രസർക്കാർ ഉത്തരവ്.

ദില്ലി: കൊവിഡ് 19, അഥവാ നോവൽ കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഈ മാസം മുഴുവൻ പഞ്ചിംഗ് തൽക്കാലം നിർബന്ധമാക്കില്ലെന്ന് ഉത്തരവ്. കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. രോഗം ബാധിച്ചവർ തൊട്ട പ്രതലങ്ങളിൽ തൊട്ടാൽ പോലും രോഗം പകരുമെന്നിരിക്കെ, ഈ മാസം മുഴുവൻ വിരൽ വച്ചുള്ള ബയോമെട്രിക് സംവിധാനം തൽക്കാലം പിൻവലിക്കുകയാണെന്നാണ് ഉത്തരവിൽ പറയുന്നത്.

തൽക്കാലം വളരെക്കുറച്ച് കൊറോണവൈറസ് ബാധ മാത്രമേ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളൂവെങ്കിലും, ഈ രോഗബാധയുടെ പ്രകൃതം അനുസരിച്ച്, പരമാവധി പ്രതിരോധമാർഗങ്ങൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. പ്രതലങ്ങൾ വഴിയും വൈറസ് പകരാൻ സാധ്യതയുണ്ട്. രോഗബാധയുണ്ടെന്ന് സംശയിക്കപ്പെടുന്ന ആളുകൾ തൊട്ട പ്രതലത്തിൽ തൊട്ടാലും രോഗബാധയുണ്ടായേക്കാം. നൂറു കണക്കിന് ആളുകൾ ദിവസവും ബയോമെട്രിക് രീതി ഉപയോഗിച്ച് വിരലടയാളം പതിപ്പിക്കുന്ന പഞ്ചിംഗ് മെഷീനും അതിനാൽ സുരക്ഷിതമല്ല എന്ന് വിലയിരുത്തുന്നു. അതിനാലാണ് തൽക്കാലം പഞ്ചിംഗ് നിർബന്ധമാക്കിയത് ഒഴിവാക്കിയിരിക്കുന്നത് എന്നും ഉത്തരവിലുണ്ട്.

അതേസമയം, പഞ്ചിംഗിന് പകരം, ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പഞ്ചിംഗ് (Asdhar Based Biometric Attendance System AEBAS) എന്ന സംവിധാനം ഉപയോഗിക്കണമെന്നും ഉത്തരവിൽ നി‍ർദേശിക്കുന്നു. പഞ്ചിംഗ് ഇല്ലെങ്കിലും പഴയ പടി, എല്ലാ ഉദ്യോഗസ്ഥരും അറ്റൻഡൻസ് റജിസ്റ്ററിൽ ഒപ്പു വച്ച് ഹാജർ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

click me!