
ദില്ലി: രാജ്യത്ത് കൊവിഡ് രോഗവ്യാപനം അതിരൂക്ഷം. ഒരാഴ്ചക്കിടെയുണ്ടായ കൊവിഡ് രോഗികളുടെ എണ്ണം 8 ലക്ഷവും മരിച്ചവരുടെ എണ്ണം നാലായിരവും പിന്നിട്ടു. രോഗ വ്യാപനത്തിൽ ലോകത്ത് ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതെത്തി. ലോകത്ത് പ്രതിദിന വർധന ഏറ്റവുമധികം ഇന്ത്യയിലാണുള്ളത്. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്നും ഒന്നരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,68,912 രോഗികളാണ് രാജ്യത്തുണ്ടായത്. 904 പേർ മരണമടഞ്ഞു. ചികിത്സയിലുള്ളവരുടെ ഇവർ 12 ലക്ഷം പിന്നിട്ടു.
ചികിത്സ സൗകര്യങ്ങളുടെ അഭാവം കൊവിഡ് വ്യാപനം കൂട്ടുന്നുവെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. മഹാരാഷ്ട്ര ,പഞ്ചാബ്, ഛത്തീസ്ഘട്ട് എന്നിവിടങ്ങൾ സന്ദർശിച്ച സംഘം പ്രാഥമിക റിപ്പോർട്ട് നൽകി. കൊവിഡ് ആശുപത്രിയില്ലാത്തതും, ആർ ടി പി സി ആർ പരിശോധന ലാബുകളുടെ അഭാവവും ഓക്സിജൻ വിതരണം തടസപ്പെട്ടതും തിരിച്ചടിയായെന്നും പോരായ്മകൾ അടിയന്തരമായി പരിഹരിക്കണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം നൽകി.
അതേ സമയം സുപ്രീം കോടതിയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. അമ്പത് ശതമാനത്തോളം ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തിൽ ജഡ്ജിമാർ വീടുകളിൽ ഇരുന്ന് വീഡിയോ കോൺഫെറെൻസിലൂടെ കേസുകൾ കേൾക്കും. ദില്ലിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര ഉന്നതതല യോഗം വിളിച്ചു. ആശുപത്രികൾ നിറഞ്ഞാൽ ലോക്ക് ഡൗൺ വേണ്ടി വന്നേക്കുമെന്ന് കെജ്രിവാൾ പ്രതികരിച്ചു. വാക്സീൻ ക്ഷാമത്തിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിഎൽ സ്പീക്ക് അപ്പ് ക്യാമ്പെയിൻ ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam