ഒടുവിൽ കർണാടക അതിർത്തി തുറന്നു; അടിയന്തര ചികിത്സക്കായി രോഗിയെ മംഗലാപുരത്തേക്ക് കടത്തിവിട്ടു

By Web TeamFirst Published Apr 8, 2020, 1:41 PM IST
Highlights

കാസർകോട് നിന്നും അടിയന്തിര ചികിത്സക്കായി എത്തിയ രോഗിയെ തലപ്പാടി അതിർത്തി വഴി മംഗലാപുരത്തേക്ക് കടത്തിവിട്ടു

കാസർകോട്: സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി കേരള കർണാടക അതിർത്തി രോഗികൾക്കായി തുറന്നു. കാസർകോട് നിന്നും അടിയന്തിര ചികിത്സക്കായി എത്തിയ രോഗിയെ തലപ്പാടി അതിർത്തി വഴി മംഗലാപുരത്തേക്ക് കടത്തിവിട്ടു. കാസർകോട് സ്വദേശി തസ്‌ലീമക്കാണ് പോകാൻ അനുമതി ലഭിച്ചത്. അതിർത്തിയിൽ കേരള മെഡിക്കൽ സംഘവും കർണാടക ഉദ്യോഗസ്ഥരും പരിശോധിച്ച് അനുമതി നൽകിയ ശേഷമാണ് രോഗിയെ കടത്തിവിട്ടത്. നേരത്തെ രോഗികളെ അതിർത്തിയിൽ കർണാടക തടഞ്ഞിരുന്നു. പിന്നീട് സുപ്രീംകോടതി നിർദ്ദേശത്തെത്തുടർന്നാണ് കർണാടക അയഞ്ഞത്. 

ഉച്ചയോടെയാണ് തളങ്കര സ്വദേശിയായ രോഗി തലപ്പാടിയിലെത്തിയത്. തലയിൽ രക്തം കട്ടപിടിച്ചതാണ് അസുഖം. കേരള മെഡിക്കൽ സംഘം പരിശോധിച്ച് നൽകിയ റീകളുമായി കർണാടക അതിർത്തിയിലേക്ക്. കർണാടക മെഡിക്കൽ സംഘത്തിന്റെ പരിശോധനക്ക് ശേഷം മംഗലുരുവിലെ ആശുപത്രിയിലേക്ക് പോകാനനുവദിച്ചു. സുപ്രിം കോടതി വിധി വന്നതിന് ശേഷം ആദ്യമായാണ് കർണാടക അതിർത്തി രോഗിക്കായി തുറക്കുന്നത്.

കോവിഡ് ബാധിതനല്ലെന്ന രേഖകൾക്ക് പുറമെ 10 നിബന്ധനകൾ പാലിക്കുന്ന രോഗികൾക്ക് മാത്രമാണ് മംഗളൂരുവിലേക്ക് പ്രവേശനം. ഇവർക്ക് ആവശ്യമുള്ള ചികിത്സ കാസർകോടും കണ്ണൂരിലും ലഭ്യമല്ലെന്ന് മെഡിക്കൽ ഓഫിസർ സാക്ഷ്യപ്പെടുത്തണം. കൂടെ മംഗളൂരുവിൽ നേരത്തെ ചികിത്സ നടത്തിയതിന്റെ രേഖകളും ഹാജരാക്കണം. ഇതിന് ശേഷമേ കടത്തിവിടൂ. അപകടത്തിൽപ്പെട്ടവർക്കും അത്യാസന്ന നിലയിലുള്ളവർക്കും ഇത് പ്രായോഗികമല്ലെന്നാണ് വിമർശനം. അതിർത്തി പ്രദേശങ്ങളിൽ ഉള്ളവർക്ക് ചികിത്സ തേടി കാസർകോടും കാഞ്ഞങ്ങാടും പോകേണ്ടി വരുന്നതും കൂടുതൽ പ്രയാസം ഉണ്ടാക്കും. ഇക്കാര്യത്തിൽ കൂടെ ഇളവ് നൽകണമെന്നാണ് പ്രധാന ആവശ്യം.

click me!