ശബരിമല യുവതീ പ്രവേശനത്തിലെ സർക്കാർ നിലപാട് മാറ്റത്തെ ന്യായീകരിച്ച് എംഎ ബേബി. സിപിഎം നിലപാട് ബലാൽക്കാരമായി അടിച്ചേൽപ്പിക്കില്ലെന്നും കോടതി വിധി പുനഃപരിശോധിച്ച സാഹചര്യത്തിൽ ആണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു

ദില്ലി: ശബരിമല യുവതീ പ്രവേശനത്തിലെ സർക്കാർ നിലപാട് മാറ്റത്തെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സിപിഎം നിലപാട് ബലാൽക്കാരമായി അടിച്ചേൽപ്പിക്കില്ലെന്നും കോടതി വിധി പുനഃപരിശോധിച്ച സാഹചര്യത്തിൽ ആണ് നടപടിയെന്നും എംഎ ബേബി പറഞ്ഞു. സിപിഎമ്മിൻ്റെ നിലപാട് സ്ത്രീകൾക്ക് അനുകൂലം തന്നെയാണെന്നും വനിതാ മതിൽ അടക്കം നടത്തിയത് വനിതകളുടെ ആവശ്യത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല യുവതീപ്രവേശനത്തിൽ പണ്ഡിതർ ആണ് വിഷയം പരിശോധിക്കേണ്ടത്. അതിൽ എത്രത്തോളം കോടതിക്ക് ഇടപെടാൻ എന്ന് കോടതി പരിശോധിക്കുകയാണെന്നും എം എ ബേബി വ്യക്തമാക്കി. ശബരിമല യുവതിപ്രവേശന കേസിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ ഇന്ന് നിലപാട് അറിയിക്കും. യുവതി പ്രവേശനത്തെ എതിർത്തുള്ള സത്യവാങ്മൂലമാണ് സമർപ്പിക്കുക എന്നാണ് വിവരം. കേസിലെ എല്ലാ കക്ഷികൾക്കും സത്യവാങ്മൂലം സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.