
ഛണ്ഡീഗഢ്: സെപ്റ്റംബര്‍ പകുതിയോടെ രാജ്യത്തെ 80 ശതമാനം പ്രദേശങ്ങളിലും കൊവിഡ് ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഏപ്രില്‍ അവസാനം വരെ നീട്ടിയതിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 80-85 ശതമാനം പ്രദേശങ്ങളിലും കൊവിഡ് ബാധിക്കും. ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞന്മാരും പറയുന്നതിനനുസരിച്ച് മുന്നോട്ട് പോകാം. കാര്യങ്ങള്‍ ശുഭകരമല്ല. പകര്‍ച്ചവ്യാധി കഴിയും വിധം തടഞ്ഞുനിര്‍ത്തുക എന്നത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ബോസ്റ്റണ്‍ , പിജിഐ ചണ്ഡീഗഢ് എന്നിവയുടെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ സെപ്റ്റംബര്‍ പകുതിയോടെ 58 ശതമാനം പേരിലും രോഗബാധിയുണ്ടാകുമെന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോരോ ഘട്ടങ്ങളായി ബെഡ്ഡുകളുടെ എണ്ണം ഉയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലക്ക് ലോക്ക്ഡൗണില്‍ ഇളവ് നല്‍കും. ഏപ്രില്‍ 15 മുതല്‍ കൊയ്ത്ത് ആരംഭിക്കും. മെയ് 31ന് കൊയ്ത്ത് അവസാനിക്കും. വിളവില്‍ വലിയ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. പഞ്ചാബില്‍ ഇതുവരെ 132 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 11 പേര്‍ മരിച്ചു.
വെള്ളിയാഴ്ചയാണ് പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. രാജ്യത്ത് സ്വന്തം നിലക്ക് ലോക്ക്ഡൗണ്‍ നീട്ടുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam