
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3, 43091 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെയിൽ 10, 667 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 380 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 9900 ആയി. അതേസമയം, രോഗമുക്തി നിരക്കിൽ നേരിയ വർദ്ധനവുള്ളത് ആശ്വാസമായി. 180013 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. നിലവില്‍, 153178 പേരാണ് രാജ്യത്ത് ചികിത്സയിൽ ഉള്ളത്. മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ 58.29 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ്.
അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് രണ്ട് ദിവസത്തെ യോഗം തുടങ്ങുന്നത്. എന്നാല്‍, മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കേരളത്തിന് നിലപാട് പറയാൻ അവസരം കിട്ടിയേക്കില്ല എന്നാണ് സൂചന. 13 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് സംസാരിക്കാൻ ഇന്ന് അവസരം. ആകെ 21 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാർക്കും അഡ്മിനിസ്ട്രേറ്റർമാരുമാണ് ആദ്യ ദിനം യോഗത്തില്‍ പങ്കെടുക്കുന്നത്.
നാളെ കൂടുതൽ കൊവിഡ് കേസുകൾ ഉള്ള മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ നിലപാട് നരേന്ദ്ര മോദി കേൾക്കും. ചെന്നൈ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തമിഴ്നാട് ഇന്നലെ തീരുമാനിച്ചിരുന്നു. എന്നാൽ ദേശീയ ലോക്ക്ഡൗൺ തിരിച്ചു കൊണ്ടുവരുന്നത് അജണ്ടയിൽ ഇല്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam